അമ്മമാരുടെ ദുഃഖം നമ്മൾ തന്നെ കരഞ്ഞു തീർക്കണം. ഈ ലോകത്ത് നമുക്ക് മാത്രമായി സ്വന്തമായുള്ളത് ആ ദുഃഖം മാത്രമാണ്, അത് മറ്റാർക്കും പകുത്തു നൽകാനോ മറ്റുള്ളവർക്ക് അത് ഏറ്റെടുക്കാനോ കഴിയില്ലന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി.
ആർക്കും അതിനു താത്പര്യവുമില്ല. ഇതെനിക്ക് എന്റെ ഒരു വിധി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും നമ്മൾ ഓർക്കേണ്ടത്, ഇതാണ് എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയത് എന്ന് നമ്മൾ വിശ്വസിക്കണം. ഈ ദുഃഖഭാരം കൊണ്ട് മക്കൾക്കോ മരുമക്കൾക്കോ ഒരു പ്രയാസവും ഉണ്ടാകരുത്. കാരണം അത് അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല.
നമ്മൾ സാക്രിഫൈസ് ചെയ്യുന്നത് നമ്മുടെ കുടുംബത്തിനുവേണ്ടിയാണ്. നമ്മുടെ അടുത്തുള്ളവർക്കുവേണ്ടിയാണ്. അപ്പൊ അവർക്കൊരു ഭാരമാവാതെ നമ്മുടെ ദുഃഖഭാരം നമ്മൾ തന്നെ താങ്ങുക. അതു നമ്മുടെ കുടുംബത്തിനു വേണ്ടി നമ്മൾ ചെയ്യുന്ന ഒരു ത്യാഗമാണ്. ദുഃഖം നമ്മളിലേക്ക് അലിഞ്ഞുചേരുമ്പോൾ അതിന്റെ തീവ്രത കുറയും. ആ അവസ്ഥയെ ഒരു സുഖമായി കാണാൻ ശീലിക്കണം. ഈ മനോഭാവമാണ് നമ്മളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് എന്ന് ശ്രീദേവി ഉണ്ണി പറഞ്ഞു.
