സ്റ്റീഫന്‍ ഹോക്കിംഗ് മരിച്ചിട്ടില്ല, ഇപ്പോള്‍ ഉള്ളത് അപരന്‍? അപരനെ ഉപയോഗിക്കുന്നത് നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍; ഹോക്കിംഗ് സംസാരിക്കുന്നത് കംമ്പ്യൂട്ടറിന്റെ സഹായത്തോടെയെന്നും ആരോപണം

ലോക ശാസ്ത്രത്തിന് അത്ഭുതമായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ രംഗത്ത്. ഹോക്കിംഗിന്റെ 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഇതിനുപിന്നാലെയാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജീവിച്ചിരിപ്പില്ലെന്ന വാദവുമായി ഒരു ഇക്കൂട്ടര്‍ രംഗത്തെത്തിയത്.

ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിംഗ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിംഗിന്റെ അപരനാണെന്നും ഇവര്‍ വാദിക്കുന്നു. നിലവില്‍ ജീവിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ചേര്‍ന്ന് നാടകം കളിക്കുകയാണെന്നുമാണ് അവര്‍ പറയുന്നത്.

ഇത്രയും പ്രായമായിട്ടും ഇത്രയേറെ രോഗങ്ങളുണ്ടായിട്ടും ശാസ്ത്രജ്ഞന്റെ ശരീര രൂപത്തിനു കാര്യമായ മാറ്റമില്ല എന്നതാണ് ഇവര്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പറയുന്നത്. ശാസ്ത്രജ്ഞന് എഎല്‍എസ് രോഗമുണ്ട്. എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിംഗിന്റെ രൂപത്തില്‍ ചെവിക്ക് മാറ്റമുണ്ട്. പല്ലിന്റെ ഘടനയിലും വ്യത്യാസം പ്രകടമാണ്. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ആദ്യ വിവാഹം ജെയിന്‍ വൈല്‍ഡുമായി ആയിരുന്നു. അന്നു സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിംഗ് രണ്ടാം വിവാഹത്തിനു പ്രത്യേകമായ വിധം വസ്ത്രധാരണം നടത്തിയെന്നും ചിന്തകര്‍ പറയുന്നു.

ഹോക്കിംഗ് സംസാരിക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്താടെയാണ്. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രസഹായത്തോടെ ഹോക്കിംഗ് സംസാരിക്കുന്നത്. ഇതിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. നൂറ് വര്‍ഷം കൊണ്ട് മാനവരാശി ഇല്ലാതാകുമെന്ന് പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നു അവകാശപ്പെട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ നാടകമെന്നും ഇവര്‍ പറയുന്നു. ഡേയ്‌ലി മെയില്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

Related posts