സാധാരണ മനുഷ്യരെ വെല്ലാന്‍ ജനിതക മാറ്റത്തിലൂടെ പിറവിയെടുക്കുന്ന സൂപ്പര്‍ഹ്യൂമന്‍സാണ് ലോകത്തിന് ഭീഷണിയാകുന്നത്! അതിമാനുഷരുടെ വംശം ലോകം പിടിച്ചടക്കും; വീണ്ടും ചര്‍ച്ചയായി സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുതിയ പുസ്തകം

ലോകം വളരെയധികം ശ്രദ്ധിച്ചിട്ടുള്ള, ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള ശാസ്ത്രഞ്ജനാണ് സ്റ്റീഫന്‍ ഹോക്കിംഗ്. അദ്ദേഹം വിട പറഞ്ഞുവെങ്കിലും ഇപ്പോഴും ഒട്ടേറെ ചര്‍ച്ചകള്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും പുസ്തകങ്ങളിലെ വിവരണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

അദ്ദേഹം എഴുതിയ അവസാന പ്രബന്ധത്തിലെ ഒരു പ്രവചനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതിമാനുഷരുടെ വംശം ലോകം പിടിച്ചടക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇതോടെ മനുഷ്യവര്‍ഗം നാമാവശേഷമാകുമെന്നും ഹോക്കിംഗ് പുസ്തകത്തില്‍ പറയുന്നു. മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന ഈ പ്രവചനം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഒക്‌ടോബര്‍ 16 ന് പ്രസിദ്ധീകരിക്കാന്‍ ഇരിക്കുന്ന ബ്രീഫ് ആന്‍സര്‍ ടു ദി ബിഗ് ക്വസ്റ്റ്യന്‍സ് എന്ന സമാഹാരത്തിലാണ് ഹോക്കിംഗിന്റെ പ്രവചനം. അതിമാനുഷരെ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും അന്യഗ്രഹജീവികളേക്കുറിച്ചും ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്വന്തം കുട്ടികളുടെ ജനിതക ഘടന എങ്ങനെയാവണമെന്ന് സമ്പന്നരായ ആളുകള്‍ നിര്‍ണയിക്കുകയും അതുവഴി കൂടുതല്‍ ഓര്‍മശക്തിയും രോഗപ്രതിരോധശേഷിയും ബുദ്ധിയും ആയുര്‍ദൈര്‍ഘ്യവുമുള്ള അതിമാനുഷര്‍ പിറവിയെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

സാധാരണ മനുഷ്യനെ വെല്ലാന്‍ ജനിതക മാറ്റത്തിലൂടെ പിറവിയെടുക്കുന്ന സൂപ്പര്‍ഹ്യുമന്‍സാണ് ലോകത്തിന് ഭീഷണിയാകുന്നത്. ‘അതിമാനുഷന്‍ പ്രത്യക്ഷപ്പെടുന്നതോടെ അപരിഷ്‌കൃതരായ മനുഷ്യര്‍ക്ക് നിരവധി രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും.

പുതിയ സൃഷ്ടികളോട് മത്സരിക്കാന്‍ കെല്‍പ്പില്ലാത്തവരായി സാധാരണ മനുഷ്യര്‍ മാറും. അവര്‍ അപ്രസക്തരാവുകയോ കളമൊഴിയുകയോ ചെയ്യും. പകരം വളരെ അധികം പുരോഗതിയിലേക്ക് കുതിക്കുന്ന അതിമാനുഷ വര്‍ഗം ഇവിടെയുണ്ടാകും’ ഹോക്കിംഗ് വ്യക്തമാക്കി.

കാലാവസ്ഥാ മാറ്റമാണ് മറ്റൊന്ന്. സമുദ്രത്തിലെ താപനില ഉയരുന്നത് മഞ്ഞുരുകാന്‍ കാരണമാകും. കാര്‍ബണ്‍ഡൈ ഓക്സൈഡ് കൂടുതലായി പുറത്തേക്ക് വരാനും ഇത് കാരണമാണ്. ഇത് പരിഹരിക്കാന്‍ മലിനീകരണത്തിനോ ആഗോള താപനത്തിനോ കാരണമാകാത്ത ന്യൂക്ലിയര്‍ ഫ്യൂഷന്‍ പവര്‍ ഉപയോഗിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

ശാസ്ത്ര നിയമങ്ങളെയാണ് അദ്ദേഹം ദൈവമായി കാണുന്നത്. അല്ലാതെ ദൈവം എന്ന വ്യക്തി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ഹോക്കിംഗ് കാണുന്നത് ദിനോസറുകളുടെ നാശത്തിന് കാരണമായതു പോലുള്ള ഛിന്നഗ്രഹങ്ങളുടെ വീഴ്ചയാണ്.

Related posts