സുധീരൻ ഫേസ്ബുക്കിലൂടെ പറ‍യുന്നു..! ഹാരിസണ്‍ ഭൂമി ശബരിമല വിമാനത്താവള ത്തിന് തെരഞ്ഞെടുത്തത് ദുരൂഹം; വൻകിടക്കാരുടെ താൽപര്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സുധീരൻ

sudheeran-harisanതിരുവനന്തപുരം: ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെ ടുത്ത മന്ത്രിസഭായോഗ തീരുമാനം ദുരൂഹമാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. ഫേസ്ബുക്കിലൂ ടെയാണ് സുധീരൻ വിമാനത്താവളത്തിന് ഭൂമി സർക്കാർ കണ്ടെത്തിയതിൽ ദുരൂഹത ആരോപിക്കുന്നത്.

ഹാരിസണ്‍ പ്ലാന്‍റേഷനും അവരിൽ നിന്ന് അനധികൃതമായ ഭൂമി നേടിയെടുത്തവർക്കും നിയമപരമായി ഈ എസ്റ്റേറ്റിൽ യാതൊരു അവകാശവുമില്ലെന്ന് എം.ജി.രാജമാണിക്യം ഐഎഎസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ഈ ഭൂമിയാണ് വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയത്. ഹിരസണും ഭൂമിയുടെ ഇപ്പോഴത്തെ അവകാശികൾക്കും അവകാശമില്ലാത്ത സർക്കാർ ഭൂമി അവരുടേതെന്ന രീതിയിൽ സർക്കാർ വിശേഷിപ്പിച്ചത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തോടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് സർക്കാരിന് അനുകൂലമായി നേരത്തെയുണ്ടായ ഹൈക്കോടതി വിധിയും മറ്റു കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത നിലവിലുള്ള കേസുകളും സത്യവാങ്മൂലവും അട്ടിമറിക്കപ്പെടും.

ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിട കൈയേറ്റക്കാർ നിയമവിരുദ്ധമായി കൈവശംവച്ചിട്ടുള്ള 5.5 ലക്ഷത്തോളം ഏക്കർ വരുന്ന സർക്കാർ ഭൂമി അവരുടെ അവകാശവാദം അംഗീകരിച്ച് അവർക്ക് തന്നെ ക്രമപ്പെടുത്തിക്കൊടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്‍റെ മറവിലുള്ള മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

രാജമാണിക്യം റിപ്പോർട്ട് തള്ളണമെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ ഉന്നം ഈ തീരുമാനത്തോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഒരു കാലത്ത് പാവങ്ങൾക്കും ഭൂരഹിതർക്കും മണ്ണിന്‍റെ മക്കൾക്കും ഭൂമി കൊടുക്കാനാണ് തങ്ങൾ നിലക്കൊള്ളുന്നതെന്ന് അവകാശപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാരുടെ താൽപര്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. പുതിയ വിമാനത്താവളം ഇതിന് കേവലമായൊരു മറ മാത്രമാണെന്നും വി.എം.സുധീരൻ കുറ്റപ്പെടുത്തി.

Related posts