സുകുമാരക്കുറുപ്പിനെ ഇനിയൊരിക്കലും കണ്ടെത്താന്‍ കഴിയില്ല ? ഇന്റര്‍പോളിനു നല്‍കാന്‍ പോലീസിന്റെ കൈയ്യില്‍ വിരലടയാളമില്ല; ആകെയുള്ളത് ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ

 

പത്തനംതിട്ട: കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരൂഹതയായ സുകുമാരക്കുറുപ്പിനെ ഒരു കാലത്തും കണ്ടെത്താനാവില്ലേ ? ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നു കത്തിച്ചെന്ന കേസില്‍ പ്രതിയായ കുറുപ്പിനെ പിന്നീടു കണ്ടവരില്ല. കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്നു വ്യക്തമായ വിവരം കിട്ടിയെങ്കിലും തിരിച്ചറിയാന്‍ കഴിയുന്ന തെളിവുകളുടെ അഭാവം കുറുപ്പിനെ പിടികൂടാന്‍ വലിയ പ്രതിബന്ധമാവുകയാണ്.

കുറുപ്പിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുക മാത്രമാണു പോംവഴി. ”ഇതാണു കുറുപ്പ്” എന്നു ചൂണ്ടിക്കാട്ടാന്‍ പോലീസിന്റെ പക്കലുള്ളത് മുപ്പതു വര്‍ഷം മുമ്പു കിട്ടിയ ഒരു ബ്ലാക്ക് ആന്‍ഡ്‌ െവെറ്റ് ഫോട്ടോയും പാസ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും മാത്രം. മുപ്പതു വര്‍ഷത്തിനിപ്പുറം കുറുപ്പിന്റെ ഛായ ഇങ്ങനെയായിരിക്കും എന്നു സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും പോലീസ് തയാറാക്കിയിട്ടില്ല. സൗദി അറേബ്യയില്‍ മറ്റൊരു വേഷത്തിലും ഭാവത്തിലും കഴിയുന്ന വയോധികനായ കുറുപ്പിനെ തിരിച്ചറിയാന്‍ സാധിക്കുന്ന എന്ത് രേഖയാണ് ഇന്റര്‍പോളിനു കൈമാറാന്‍ കഴിയുക എന്ന ചോദ്യം അവശേഷിക്കുന്നു.

കുറുപ്പ് അബുദാബിയില്‍ ജോലി ചെയ്തിരുന്ന കാലത്തുള്ള പാസ്‌പോര്‍ട്ടിന്റെ വിവരം മാത്രമാണ് പോലീസിന്റെ പക്കലുള്ളത്. കുറുപ്പ് സൗദിയിലേക്കു കടന്നത് മുസ്ലിം പേരിലെടുത്ത വ്യാജ പാസ്പോര്‍ട്ടിലാണെന്ന കാര്യത്തില്‍ സംശയമില്ല. സുകുമാരക്കുറുപ്പിന്റെ മുഖം ഇപ്പോള്‍ എങ്ങനെയായിരിക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രം ശാസ്ത്രീയമായി തയാറാക്കി ഇന്റര്‍പോളിനു െകെമാറുകയാണു വേണ്ടത്. അതിനു സമയമെടുക്കും. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറില്‍ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പന്‍ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിഞ്ഞെന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി.

റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകള്‍ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടില്‍ വന്നു. തുടര്‍ന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടാരും കണ്ടിട്ടില്ല. കുറുപ്പ് തങ്ങിയ ആലുവയിലെ ലോഡ്ജ് റൂമില്‍ പരിശോധന നടത്തിയിരുന്നെങ്കില്‍ വിരലടയാളം കണ്ടെത്താന്‍ പോലീസിനു കഴിയുമായിരുന്നു. എന്നാല്‍ അന്ന് അതിനു കഴിയാഞ്ഞത് ഇപ്പോള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്.

 

 

Related posts