തിരുവനന്തപുരം: ബ്രൂണൈയിൽ കഴിയുന്ന മലയാളി ദാമോദരമേനോനെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പായി ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു.
കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്ധൻ എന്നിവരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വല്ല ആസൂത്രിത ഗൂഡാലോചനയും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒരു മലയാള ടെലിവിഷൻ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്.
അതേസമയം, ബ്രൂണൈയിലുള്ളത് ദാമോദര മേനോനാണെന്ന് ഇതിനകം പൂർണമായും വ്യക്തമായ സാഹചര്യത്തിൽ ഇനി ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
