സൈബീരിയയില്‍ പട്ടാപ്പകല്‍ സൂര്യന്‍ അപ്രത്യക്ഷനായതു കണ്ട് ജനം പരിഭ്രാന്തരായി ! ഒടുവില്‍ രണ്ടര മണിക്കൂറിനു ശേഷം തിരികെയെത്തി;സൈബീരിയയില്‍ നടന്ന അസാധാരണ സംഭവത്തിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ…

ധ്രുവപ്രദേശങ്ങളിലുള്ളവര്‍ക്ക് സൂര്യനെ വല്ലപ്പോഴുമാണ് കണികാണാന്‍ കിട്ടുക. ഉത്തരധ്രുവത്തോടു ചേര്‍ന്നുകിടക്കുന്ന സൈബീരിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ശൈത്യകാലത്തില്‍ ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രം തെളിയുന്ന സൂര്യന്‍ പക്ഷെ വേനലില്‍ 20 മുതല്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കുറി വേനല്‍ക്കാലത്ത് സൂര്യന്‍ നട്ടുച്ചയ്ക്ക് അപ്രത്യക്ഷനായപ്പോള്‍ സൈബീരിയക്കാര്‍ ഒന്നു പേടിച്ചു.

കഴിഞ്ഞയാഴ്ചയാണ് സൈബീരിയയില്‍ നിന്ന് പട്ടാപ്പകല്‍ സൂര്യന്‍ അപ്രത്യക്ഷനായത്. രാവിലെ 11. 30ന് അപ്രത്യക്ഷനായ സൂര്യന്‍ തിരികെയെത്തിയത് ഉച്ചയ്ക്ക് 2 മണിക്കാണ്. പതിവില്ലാതെ പകല്‍ ഇരുട്ടു മൂടുന്നതു കണ്ട സൈബീരിയക്കാര്‍ ആകെ പരിഭാന്ത്രരായി. പതിയെ ഇരുട്ടിനു കനം കൂടി വന്നു. വൈകാതെ അവസ്ഥ രാത്രിക്കു തുല്യമായി. ലൈറ്റിടാതെ ഒന്നും കാണാനോ ടോര്‍ച്ചില്ലാതെ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ. ചിലര്‍ ഭൗമനിരീക്ഷണ കേന്ദ്രത്തിലെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് കാരണമന്വേഷിച്ചു, കടുത്ത വിശ്വാസികളായ ചിലരാകട്ടെ ആരാധനാലയങ്ങളിലേക്ക് ഓടുകയും ചെയ്തു.

ഏതായാലും മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ അല്‍പ്പാല്‍പ്പമായി ഇരുട്ടിനു ശമനം വന്നു. വൈകാതെ സൂര്യപ്രകാശം സൈബീരിയന്‍ ഭൂമിയില്‍ പതിക്കുകയും ചെയ്തു. എന്നാല്‍ സൂര്യപ്രകാശം എത്തിയതോടെ മറ്റൊന്നു കൂടി അവര്‍ കണ്ടു. ചുറ്റും നിറയെ ചാരവും പൊടിയും. പിന്നീടാണ് റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റ് സൈബീരിയയിലേക്കെത്തിച്ചതാണെന്നു മനസ്സിലായത്. ഈ പൊടിയും ചാരവുമാണ് ആകാശത്ത് നിറഞ്ഞ് സൂര്യനെ മറച്ചതും.

സൈബീരിയന്‍ നഗരമായ യാകുതിയയിലാണ് ഈ പ്രതിഭാസം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ലോകത്തെ തന്നെ ഏറ്റവും തണുപ്പറിയ നഗരമാണ് യാകുതിയ. അതേസമയം കാരണം പിന്നീട് വ്യക്തമായെങ്കിലും ആളുകളില്‍ ചിലര്‍ ഇപ്പോഴും ഈ പ്രതിഭാസം അന്യഗ്രഹ ജീവികളുടെ ഇടപെടലായും ദൈവകോപമായുമൊക്കെ വ്യാഖ്യാനിക്കുന്നുണ്ട്. കാട്ടുതീയുടെ പുകയും ചാരവും സൈബീരിയയും കടലും കടന്ന് കാനഡയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വരെയെത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts