സ്വല്‍പ്പം ജാഡയോട് കൂടി തന്നെ കുട്ടിയുടെ പേരെന്താ എന്നു ഞാന്‍ അവളോട് ചോദിച്ചു. പിന്നീട് നടന്നതൊക്കെ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആയിരുന്നു; തനിക്ക് പറ്റിയ അമളി വെളിപ്പെടുത്തി സുരാജ്…

മിമിക്രി വേദികളിലൂടെ ഹാസ്യനടനായി മലയാള സിനിമയില്‍ എത്തിയ ആളാണ് സുരാജ്. പിന്നീട് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജിനെ ജനങ്ങള്‍ ഒന്നടങ്കം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.സുരാജെന്ന അതുല്യ പ്രതിഭയ്ക്കുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പൊള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്. സുരാജ് ഈ അടുത്ത കാലത്ത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ സംഭവം വെളിപ്പെടുത്തിയത്്. അതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയും ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ മുന്‍പായിരുന്നു സംഭവം. ചെറിയ വേഷങ്ങള്‍ സീരിയലില്‍ ചെയ്തതിന്റെ പേരില്‍ നാട്ടിലൊരു താര പരിവേഷമൊക്കെ സുരാജിന് ലഭിച്ച സമയം. അങ്ങനെ ഉദ്ഘാടന പരിപാടികളിലേക്കൊക്കെ സുരാജിനും ക്ഷണം ലഭിച്ചു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പരിപാടിയ്ക്ക് ആയി പോയ തന്റെ അരികിലേക്ക് ഓട്ടോഗ്രാഫ് വാങ്ങാന്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി വന്നതും തുടര്‍ന്ന് ഉണ്ടായ രസകരമായ നിമിഷങ്ങളുമാണ് സുരാജ് വിവരിച്ചത്…

‘സെല്ഫി പ്രചാരത്തില്‍ വരുന്നതിന് മുന്‍പ് താരങ്ങളുടെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നത് ആയിരുന്നല്ലോ ട്രെന്‍ഡ്. അന്ന് അവിടെ മനോഹരിയായ ഒരു പെണ്‍കുട്ടി എന്റടുത്തേക്ക് ഓട്ടോഗ്രാഫും ആയി വന്നപ്പോള്‍ ഒരുപാട് സന്തോഷവും ഞാനും പത്താളുകള്‍ അറിയുന്ന ഒരൂ താരമായല്ലോ എന്ന ഒരു ചെറിയ അഹങ്കാരവും ഒക്കെ മനസില്‍ തോന്നി. അതുകൊണ്ട് തന്നെ ഒപ്പിട്ട് കൊടുക്കുന്നതിനിടയില്‍ സ്വല്‍പ്പം ജാഡയോട് കൂടി തന്നെ കുട്ടിയുടെ പേരെന്താ എന്നു ഞാന്‍ അവളോട് ചോദിച്ചു. പിന്നീട് നടന്നതൊക്കെ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആയിരുന്നു. അവള്‍ എനിക്ക് തിരുവനന്തപുരത്തെ ലോക്കല്‍ ഭാഷയില്‍ ഒരു മറുപടി തന്നു.’

‘ന്റെ പേരംബിളി നിന്റെ പേരെന്തിര്?’ ആകാശത്തോളം ഉയര്‍ന്നു നിന്ന ഞാന്‍ ആ ഒരു സെന്റന്‍സോട് കൂടി ഒറ്റയടിക്ക് തറയില്‍ വീണപോലെ ആയി.., കൂട്ടത്തില്‍ ഞാന്‍ ഒരു സത്യവും മനസിലാക്കി അവിടെ ഓട്ടോഗ്രാഫ് വാങ്ങിയ്ക്കാന്‍ വന്ന അവര്‍ക്ക് ആര്‍ക്കും സത്യത്തില്‍ ഞാന്‍ ആരാണെന്ന് പോലും അറിയില്ല എന്നുള്ള ഒരു വലിയ സത്യം..’. സുരാജ് പറയുന്നു. ഇതിനോടകം വൈറലായ ഈ കഥ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

Related posts