ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ബംഗാളിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലും ഇന്നലെ പരസ്യ പ്രചാരണം സമാപിച്ചു. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുത്ത് നടക്കുക.
തുടർഭരണം ലക്ഷ്യമിടുന്ന ഡിഎംകെയ്ക്ക് അണ്ണാ ഡിഎംകെ നേതൃത്വം നല്കുന്ന എൻഡിഎയും നടൻ വിജയിന്റെ ടിവികെയുമാണ് പ്രധാന എതിരാളികൾ. ഡിഎംകെ 164 മണ്ഡലങ്ങളിലും സഖ്യകക്ഷികൾ 70ലും മത്സരിക്കുന്നു. എൻ ഡിഎയിൽ അണ്ണാ ഡിഎംകെ 169 സീറ്റിലും സഖ്യകക്ഷികൾ 65ലും മത്സരിക്കുന്നു. വിജയിന്റെ ടിവികെയ്ക്ക് എല്ലായിടത്തും സ്ഥാനാർഥികളുണ്ട്. വിജയ് പെരന്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും ജനവിധി തേടുന്നു. സംവിധായകൻ സീമാൻ നേതൃത്വം നല്കുന്ന നാം തമിഴർ കക്ഷി 234 സീറ്റുകളിലും മത്സരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാൾ തുടങ്ങിയ പ്രമുഖർ തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തിയിരുന്നു.
വടക്കൻ ബംഗാളിലെയും സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിലെ ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ആകെ വോട്ടർമാർ 3.60 കോടി. അക്രമസാധ്യത കണക്കിലെടുത്ത് രണ്ടര ലക്ഷം കേന്ദ്രസേനാംഗങ്ങളെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം വിജയമാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ശക്തമായ വെല്ലുവിളിയുമായി ബിജെപി രംഗത്തുണ്ട്. ഇടതുമുന്നണിയും കോൺഗ്രസും ചില മണ്ഡലങ്ങളിൽ നിർണായകശക്തിയാണ്.
54 സീറ്റുള്ള വടക്കൻ ബംഗാൾ ബിജെപിയുടെ ശക്തികേന്ദ്രമാണ്. ഡാർജിലിംഗ്, കലിംപോംഗ്, ജൽപായ്ഗുഡി, അലിപുർദുവാർ, കൂച്ച് ബെഹാർ, നോർത്ത് ദിനാജ്പുർ, സൗത്ത് ദിനാജ്പുർ, മാൽദ ജില്ലകൾ ഉൾപ്പെടുന്നതാണ് വടക്കൻ ബംഗാൾ. 2021ൽ ബിജെപി 30ഉം തൃണമൂൽ കോൺഗ്രസ് 24ഉം സീറ്റ് നേടി.
