ചെങ്ങന്നൂർ: പുലിയൂരിലെ യേശുദാസിന്റെ ദുരൂഹമരണത്തിൽ സഹോദരൻ ഗബ്രിയേലിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി അയൽവാസികൾ. അവനെ വീട്ടിൽ കയറ്റരുത്, അവൻ എന്നെ കൊല്ലും എന്ന് യേശുദാസ് പറഞ്ഞിരുന്നതായി അയൽക്കാരി ഉദയകുമാരി വെളിപ്പെടുത്തി. സ്വത്തുക്കൾ തട്ടിയെടുക്കാൻ സഹോദരൻ നീക്കം നടത്തുന്നതായി യേശുദാസിന് സൂചന ലഭിച്ചിരുന്നുവെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഭീഷണിയും മതിൽ നിർമാണവും
യേശുദാസും സഹോദരൻ ഗബ്രിയേലും തമ്മിൽ വൻ അകൽച്ചയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. പുറംലോകവുമായുള്ള യേശുദാസിന്റെ സമ്പർക്കം ഒഴിവാക്കാൻ ഗബ്രിയേൽ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ അയൽവീടുകളിൽനിന്നുള്ള കാഴ്ച മറയ്ക്കും വിധം യേശുദാസിന്റെ വീടിനു ചുറ്റും വലിയ മതിൽ നിർമിച്ചു. അയൽവീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഉദയകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
സ്വത്ത് കൈമാറ്റത്തിൽ ദുരൂഹത
തന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് അവകാശപ്പെട്ടതാണെന്ന് യേശുദാസ് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, മരിക്കുന്നതിന് മൂന്നുമാസം മുൻപ് യേശുദാസിന്റെ സ്വത്തുക്കൾ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റപ്പെട്ടു. അൽഷിമേഴ്സ് രോഗം ബാധിച്ച യേശുദാസിന്റെ മാനസികാവസ്ഥ മുതലെടുത്താണ് ഈ കൈമാറ്റം നടന്നതെന്നാണ് ആക്ഷേപം.
ഡയറിക്കുറിപ്പുകൾ നിർണായകമാകും
കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസ് അസ്വഭാവികമായി മരിക്കുന്നത്. 24ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സെല്ലിൽ സംസ്കരിച്ചു.മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന മരുമകൾ ലീനയുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നു പോസ്റ്റ്മോർട്ടം നടത്തി. ആർഡിഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജന്മാരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ആന്തരികാവയവങ്ങൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മരണത്തിനു പിന്നിലെ യഥാർഥ സത്യം പുറത്തുവരും.
യേശുദാസിന്റെ ഡയറിക്കുറിപ്പുകളും അയൽവാസികളുടെ മൊഴികളും കേസിൽ നിർണായകമാകും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
