തെരുവുനായയുടെ കടിയേറ്റ് ഭയന്നോടി ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു; രുക്കുവിനെ ക്ഷേത്രത്തിലേക്ക് നല്‍കിയത് മുന്‍ മുഖ്യമന്ത്രി…

കൊയമ്പത്തൂര്‍: നായയുടെ കടിയേറ്റ് ഭയന്നോടുന്നതിനിടെ ഇരുമ്പുമറയില്‍ തലയിടിച്ചു വീണ ആന ചരിഞ്ഞു. തിരുവണ്ണാമല അരുണാചലേശ്വരര്‍ ക്ഷേത്രത്തിലെ ‘രുക്കു’ എന്ന ആനയാണ് ചരിഞ്ഞത്. ബുധനാഴ്ച രാത്രി ഭക്തരെ ആശീര്‍വദിച്ചതിനു ശേഷം തിരുമഞ്ഞള്‍ ഗോപുരത്തിനു സമീപം വിശ്രമിക്കുന്നതിനിടെ നാലു നായകള്‍ രുക്കുവിന് സമീപത്തു കുരച്ചു കൊണ്ടടുക്കുകയായിരുന്നു.

ഇതില്‍ ഒരു നായ രുക്കുവിന്റെ കാലില്‍ കടിച്ചു. ഭയന്നോടിയ ആന, സമീപത്തെ ഇരുമ്പു മറയില്‍ ചെന്നിടിക്കുകയായിരുന്നു. മസ്തകത്തിലും കണ്ണിനും പരുക്കേറ്റ ആന കുഴഞ്ഞു വീണു. വെറ്ററിനറി ഡോക്ടറെത്തി ചികിത്സ നല്‍കിയ ശേഷം മരത്തില്‍ തളച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിന് ചരിയുകയായിരുന്നു.

1988 ഏപ്രിലില്‍ 30ന് ജനിച്ച പിടിയാനയെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് ക്ഷേത്രത്തിലേക്ക് നല്‍കിയത്.1995 ഓഗസ്റ്റ് 25ന് ആയിരുന്നു അത്. 23 വര്‍ഷങ്ങളായി ദിവസവും രാവിലെ ക്ഷേത്രത്തില്‍ നടത്തുന്ന ഗോപൂജ, ഗജപൂജ എന്നിവയില്‍ പങ്കെടുത്ത് ഭക്തരെ ആശീര്‍വദിച്ചിരുന്ന രുക്കുവിന്റെ ദാരുണാന്ത്യം അറിഞ്ഞ് നിരവധി ഭക്തര്‍ കണ്ണീരോടെ ആദരാഞ്ജലികളര്‍പ്പിക്കാനെത്തി.

 

Related posts