തങ്ങള്‍ക്കുവേണ്ടി ഗുഹയില്‍ ജീവന്‍ ബലി കഴിച്ചവനുവേണ്ടി സന്ന്യാസവ്രതം സ്വീകരിച്ച് തായ് ബാലന്മാര്‍! ലക്ഷ്യം രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സനന്‍ കുനാന് അമരത്വം ലഭിക്കുക എന്നത്

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ടു പോയ പതിനൊന്ന് കുട്ടികളെയും അവരുടെ കോച്ചിനെയും സേനാംഗങ്ങള്‍ രക്ഷപെടുത്തിയ സംഭവത്തെ അത്ഭുതമെന്നാണ് ലോകം വിശേഷിപ്പിച്ചത്. ലോകമൊന്നു ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും പ്രതിഫലമായിരുന്നു അവരുടെ ആ രക്ഷപെടല്‍.

എന്നാല്‍ ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒന്നവിടെ നടന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമന്‍ കുനാന്‍ എന്ന സേനാംഗത്തിന്റെ മരണം. മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപെട്ട കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു അദ്ദേഹത്തിന്റെ ആ വേര്‍പാട്.

തങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലികഴിച്ച ആ മനുഷ്യനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു കുട്ടികള്‍ക്ക് പിന്നീട്. അങ്ങനെയാണ് മഞ്ഞും മഴയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കാവി വസ്ത്രമണിഞ്ഞ് അവരെത്തിയത്. തങ്ങള്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസന്യാസികളായി. കുന്നിന്‍ മുകളിലെ ആശ്രമത്തിലിരുന്ന് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ജപിച്ച് അവര്‍ അവനെ ഓര്‍ത്തു.

തായ് ഗുഹയില്‍ നിന്നും രക്ഷപെട്ടെത്തിയ 11 കുട്ടികളും കോച്ചും ഔദ്യോഗികമായി ബുദ്ധസന്യാസികളായി. ബുദ്ധമത വിശ്വാസിയല്ലാത്തതിനാല്‍ രക്ഷപെട്ടവരില്‍ ഒരു കുട്ടി മാത്രം സന്യാസം സ്വീകരിച്ചില്ല. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച നാവികേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. അവസാന ശ്വാസവും തങ്ങള്‍ക്കേകി നല്‍കി മരണത്തിലേക്ക് മറഞ്ഞവന് അമരത്വം നല്‍കാന്‍ അങ്ങനെ അവര്‍ ബുദ്ധഭിക്ഷുക്കളാവുകയായിരുന്നു.

സന്യാസം സ്വീകരിക്കുന്നതിന് ഒരു ദിവസം മുന്‍പേ എല്ലാവരും തല മൊട്ടയടിച്ചു, വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഓരോരുത്തരും പരസ്പരം സഹായിച്ചു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇവര്‍ സന്യാസം സ്വീകരിച്ചത്.

ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാന്‍ മതവിശ്വാസപ്രകാരം ഇവര്‍ക്ക് അനുവാദമുണ്ട്. കോച്ച് ഏകാപോള്‍ മുന്‍പ് സന്യാസിയായിരുന്നെങ്കിലും പ്രായമായ മുത്തശ്ശിയെ നോക്കാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Related posts