ആലുവ: ടെലികമ്യൂണിക്കേഷൻ സിഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ(50), മകൻ അഖിൽ(25) എന്നിവരാണ് ആലുവ ഈസ്റ്റ് പോലിസിന്റെ പിടിയിലായത്.
പുത്തൻകുരിശിന് സമീപം രാമമംഗലം സ്വദേശിയുടെ പക്കൽനിന്നും പലപ്പോഴായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്.
വർഷങ്ങൾക്കുശേഷം പൂർവവിദ്യാർഥി കൂട്ടായ്മയിലൂടെ സുഹൃത്ബന്ധം പുതുക്കി. ആലുവ പോലീസ് ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടാറെണന്ന് ധരിപ്പിച്ച ഉഷ മകന്റെ ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. ഇതിന് മകൻ ബ്ലാങ്ക് ചെക്ക് ഈട് നൽകുകയും ചെയ്തു.
പിന്നീട് ഉഷയും മകനും ചേർന്ന് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി.ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.
തുടർന്ന് ആറു ലക്ഷം രൂപ ഇവർ തിരിച്ചു നൽകി. എട്ടു മാസത്തിനുള്ളിലാണ് പഴയ കോളജ് ബന്ധം മുതലാക്കി അരക്കോടിയിലധികം രൂപ ഉഷ തന്ത്രപരമായി തട്ടിയെടുത്തത്.
പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
ആലുവ ഈസ്റ്റ് എസ്എച്ച്ഒ സി.എൽ. സുധീർ, എസ്ഐ എം.എം ഖദീജ, എഎസ്ഐ ബിനോജ് ഗോപാലകൃഷണൻ, സിപിഒ സജീവ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പോലീസ് ചമഞ്ഞുള്ള തട്ടിപ്പായതിനാൽ ഇവരെ ക്കുറിച്ച് കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി കാർത്തിക് അറിയിച്ചു.