ഇനി യൂണിവേഴ്‌സിറ്റി കോളജിലേക്കില്ല ! എസ്എഫ്‌ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളജ് മാറ്റത്തിന് അപേക്ഷ നല്‍കി…

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പെണ്‍കുട്ടി താന്‍ ഇനി യൂണിവേഴ്‌സിറ്റി കോളജിലേക്കില്ലെന്ന് വ്യക്തമാക്കി. ടിസി വേണമെന്ന് പെണ്‍കുട്ടി നേരിട്ടെത്തി പ്രിന്‍സിപ്പലിനോടും വൈസ് ചാന്‍സിലറോടും ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പഠിക്കാന്‍ അനുവദിക്കാതെ നിര്‍ബന്ധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊണ്ടുപോകുന്നുവെന്ന് എഴുതിവെച്ച ശേഷമാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.

ഇതിനിടയ്ക്ക് ആത്മഹത്യാശ്രമക്കേസ് അട്ടിമറിക്കാനും നീക്കമുണ്ടായെന്ന് ആരോപണമുണ്ട്. വിദ്യാര്‍ഥിനിയുടെ ബാഗില്‍ അമിതമായ തോതില്‍ ഗുളികകള്‍ കയറ്റി വച്ചുവെന്നാണ് ആക്ഷേപം. കോളജില്‍ നിന്ന് കണ്ടെടുത്ത ബാഗ് പൊലീസ് തിരികെ നല്‍കിയപ്പോളാണ് വിദ്യാര്‍ഥിനി ഉപയോഗിക്കാത്ത ഗുളികകള്‍ ബാഗില്‍ നിന്ന് കിട്ടിയത്. എസ്.എഫ്.ഐ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുന്നൂവെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം.

ആത്മഹത്യക്ക് ശ്രമിച്ച സമയത്ത് കോളജിനുള്ളില്‍ ഉപേക്ഷിച്ച ബാഗ് അടക്കമുള്ളവ തിരികെ വാങ്ങാന്‍ ,കന്റൊണ്‍മെന്റ് സ്റ്റേഷനിലെത്തിയപ്പോളാണ് കേസ് വഴി തെറ്റിക്കാനുള്ള നീക്കം ശ്രദ്ധയില്‍പെട്ടത്. ബാഗില്‍ നിന്ന് ഉപയോഗിച്ച ഗുളികകളുടെ ആറ് കവറുകള്‍ കണ്ടെടുത്തു. ഗുളിക ഉപയൊഗിച്ചിട്ടില്ലെന്നും വ്യാജമായി ബാഗില്‍ ഇട്ടെന്നുമാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഇതുന്നയിച്ച് കുട്ടി സ്റ്റേഷനില്‍ ബഹളവും വച്ചു. ആത്മഹത്യാ പ്രവണതയുള്ള പെണ്‍കുട്ടിയെന്ന് വരുത്തി കേസ് ദുര്‍ബലപ്പെടുത്താനാണ് ഗുളികകള്‍ ഇട്ടതെന്നാണ് ആക്ഷേപം.

എന്നാല്‍ കോളജില്‍ നിന്ന് കിട്ടിയ ബാഗ് അതേപടി തിരികെ നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. കൈ ഞരമ്പ് മുറിച്ചതിനൊപ്പം അമിത മരുന്നും കഴിച്ചതായി ആദ്യം മുതല്‍ പൊലീസ് പറയുന്നുണ്ടായിരുന്നു. എസ്.എഫ്.ഐ നേതാക്കളുടെ പേര് പറഞ്ഞ് കുറിപ്പുണ്ടെങ്കിലും പെണ്‍കുട്ടിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ആത്മഹത്യാ ശ്രമത്തിന് പെണ്‍കുട്ടിക്ക് എതിരായ കേസ് മാത്രമാന്ന് നിലനില്‍ക്കുന്നത്.

Related posts