കോവിഡിന്റെ രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ് ! രോഗമുക്തി നേടിയ സ്‌പെയിനിലും ഫ്രാന്‍സിലും രോഗം അതിവേഗം പടരുന്നു; അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതം…

ലോകത്തെ തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു തള്ളിയിടാന്‍ കോവിഡിന്റെ രണ്ടാം വരവ്. രോഗമുക്തി നേടിയ സ്‌പെയിനും ഫ്രാന്‍സും യുകെയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകം എന്ന് പഴയ സ്ഥിതിയിലേക്ക് പോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യം.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോങ്കോങ്, ബൊളിവിയ, സുഡാന്‍. എത്യോപ്യ തുങ്ങിയ രാജ്യങ്ങളിലും കോവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്.

മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു.

ബള്‍ഗേറിയ, ഉസ്ബസ്‌ക്കിസ്ഥാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓരോ ദിവസവും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെങ്കിലും കോവിഡ് റെക്കോര്‍ഡ് വര്‍ദ്ധന രേഖപ്പെടുത്തി എങ്കില്‍ രണ്ടാഴ്ച പിന്നിടുമ്പോൗള്‍ 13 രാജ്യങ്ങള്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതായി വ്യക്തമാക്കി.

37 രാജ്യങ്ങളിലാണ് ഈ ആഴ്ച രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പെയിനും ഫ്രാന്‍സും അടങ്ങിയ രോഗവിമുക്തി രാജ്യങ്ങളും വീണ്ടും കോവിഡ് പിടിയില്‍ ആയിരിക്കുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മാത്രം ആഗോള തലത്തില്‍ 2,80,000 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

ജനങ്ങള്‍ തങ്ങളുടെ ചിന്താഗതി മാറ്റണമെന്നും കോവിഡിനെതിരെ കരുതിയിരിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

ലോകം എന്ന് സാധാരണ നിലയിലേക്ക് തിരിച്ച് പോകും എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓസ്‌ട്രേലിയ വീണ്ടും കോവിഡിന്റെ പിടിയിലമരുകയാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ദക്ഷിണ കൊറിയയില്‍ നാലു മാസത്തെ കോവിഡ് വ്യാപനത്തില്‍ ശനിയാഴ്ച ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.

ആദ്യഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചിരുന്ന വിയറ്റ്‌നാമിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലാണ്.തുറമുഖ നഗരമായ ദാലിയനില്‍ പുതിയ രീതിയിലുള്ള കോവിഡ് ടെസ്റ്റിങ് നടത്തുമെന്ന് ചൈന വ്യക്തമാക്കി.

ആറ് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഈനഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പരിശോധനയും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ കൊറോണയുടെ ഹബ്ബായിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കോവിഡിന്റെ രണ്ടാം വരവ് പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണ്.

Related posts

Leave a Comment