മുടിയന്മാര്‍ എല്ലാം കഞ്ചന്‍ ടീംസ് അല്ല ! മുടിയ്ക്കു വേണ്ടി ചെലവഴിക്കുന്നതിന്റെ ഒരു ഭാഗം ജീവകാരുണ്യത്തിനായി മാറ്റി വയ്ക്കുന്നു; മുടിയന്മാരെക്കുറിച്ചുള്ള പൊതു ധാരണ തിരുത്തി ‘മുടിയന്‍ സംഘം’

മുടി നീട്ടി വളര്‍ത്തുന്ന ഫ്രീക്കന്മാര്‍ എല്ലായിടത്തു നിന്നും പഴികേള്‍ക്കും. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമെല്ലാം. മുടി വളര്‍ത്തി ബൈക്കില്‍ മിന്നിച്ചു പോകുന്ന ഒരു ഫ്രീക്കനെ കണ്ടാല്‍ അന്നേരം നാട്ടുകാര്‍ പറയും ‘ കണ്ടാലറിയാം ഇവന്‍ കഞ്ചാവാണെന്ന്’ ഇങ്ങനെ പോകുന്നു മുടിയന്മാരോടുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ. ഈ ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നടന്ന മുടിയന്മാരുടെ സംസ്ഥാന സമ്മേളനം.

തിരുവനന്തപുരം കനകക്കുന്നില്‍വെച്ചായിരുന്നു ഏവര്‍ക്കും കൗതുകമായി കേരള ഹയറീസ് സൊസൈറ്റിയുടെ സംഗമം നടന്നത്. രണ്ടു മാസം മുമ്പാണ് 10 പേര്‍ ചേര്‍ന്നുകൊണ്ട് കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയത്. മുടിയന്മാരുടെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനായി ആരംഭിച്ച ഗ്രൂപ്പില്‍ നിലവില്‍ 250 ഓളം പേരുണ്ട്. മുടിക്കു നല്ല നീളമുണ്ടാകണമെന്നതാണ് ഗ്രൂപ്പില്‍ അംഗമാകാനുള്ള നിബന്ധന. ഒപ്പം തന്നെ സമൂഹത്തിന്റെ ധാരണകളെ തിരുത്തിക്കുറിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനവും ഈ സംഘം ആരംഭിച്ചു.

മുടി സംരക്ഷിച്ചു പോകാന്‍ ഒരുമാസം ഏകദേശം 1200 രൂപയാകും. ഇതില്‍ ഒരു ഭാഗം മാറ്റിവെച്ചാണ് ഈ കൂട്ടായ്മ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നത്. നാലോളം പേര്‍ക്കു ഇതിനകം ചികിത്സാ സഹായം ഈ കൂട്ടായ്മ നല്‍കി. ഇന്നലെ മാതൃദിനത്തില്‍ പ്ലാമൂട്ടിലുള്ള അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഉച്ചയ്ക്ക്ഇവര്‍ സദ്യ ഒരുക്കി. അംഗങ്ങള്‍ മാസം 500 രൂപ വീതം നല്‍കണം. വിദ്യാര്‍ത്ഥികള്‍ 300 രൂപ നല്‍കിയാല്‍ മതി. ഇതുപയോഗിച്ചാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍. മുടിയന്മാരെക്കുറിച്ചുള്ള പൊതു ധാരണകള്‍ മാറ്റിക്കുറിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

Related posts