സെപ്റ്റംബറില്‍ ഇത്രയധികം ചൂട് ഉണ്ടായിട്ടുള്ളത് 60 വര്‍ഷം മുമ്പ് മാത്രം ! മഴ ഉടനുണ്ടാകുമെന്നും ഇടിമിന്നല്‍ കനത്ത നാശം വിതയ്ക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍…

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിനു ശേഷം പുതിയ ആശങ്കകള്‍ ഒന്നൊന്നായി ഉയരുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഭാസങ്ങളാണ് കാലാവസ്ഥയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വേനലില്‍ സെപ്റ്റംബര്‍ ചുട്ടുപൊള്ളുന്നത് ആറു പതിറ്റാണ്ടിനിടയില്‍ ആദ്യത്തെ സംഭവമാണ്.

കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്ന കോട്ടയം പുതുപ്പള്ളിയിലെ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ 1959 മുതല്‍ ശേഖരിച്ചിട്ടുള്ള കണക്കാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇതേമാസം തുടര്‍ച്ചയായി പൊളളുന്ന പ്രതിഭാസവും നടാടെയാണ്. രണ്ടു മണിക്കൂര്‍ വരെ താപനില 30-32 ഡിഗ്രിയില്‍ വരെ നില്‍ക്കുന്നതും ചൂടിന്റെ തോതു കൂടിയതായി തോന്നിക്കുമെന്നു ഗവേഷണ കേന്ദ്രത്തിലെ ഡോ.ഷമ്മിരാജ് പറഞ്ഞു.

കേരളത്തിലെ ഏറ്റവും ചൂടു കൂടിയ പ്രദേശമായ പുനലൂരില്‍ ഇന്നലെ 34.8 ഡിഗ്രിയും പാലക്കാട്ട് 34.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു പകല്‍ താപനില. എന്നാല്‍, ഒറ്റപ്പെട്ട സമയങ്ങളില്‍ സെപ്റ്റംബറില്‍ ചൂട് ക്രമാതീതമായി മുമ്പും കൂടിയിട്ടുണ്ട്.

തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം 1979 സെപ്റ്റംബര്‍ 10ന് 34.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. ഇതാണ് സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. മഴമേഘങ്ങളുടെ സാന്നിധ്യം ഇല്ലെന്നതായാണു പകലിനെ പൊള്ളിക്കുന്നത്. ഇതോടെ അന്തരീക്ഷ ഈര്‍പ്പം കുറയുന്നതും തിരിച്ചടിയായി.

സാധാരണ സെപ്റ്റംബറില്‍ ഈര്‍പ്പത്തിന്റെ അളവ് 70-80 എന്ന നിലയില്‍ നിന്ന് 65-70ലേക്കു താഴ്ന്നു. സൂര്യന്റെ പ്രകാശദൈര്‍ഘ്യം കൂടിയതും പ്രഹരമായി. മുമ്പ് പകല്‍ മേഘാവൃതമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒമ്പതു മണിക്കൂര്‍ വരെ സൂര്യന്‍ പ്രകാശിച്ചുനില്‍ക്കുകയാണ്.

സാധാരണ മണ്‍സൂണില്‍ ഇടവിട്ടു പെയ്തിരുന്ന മഴ മൂലം സെപ്റ്റംബറിലും മേഘസാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഓഗസ്റ്റ് എട്ടു മുതല്‍ 17 വരെയുള്ള കാലയളവില്‍ ഇവ പെയ്‌തൊഴിഞ്ഞു. പ്രളയത്തില്‍ മേല്‍മണ്ണ് ഒഴുകി ഭൂരിഭാഗം പ്രദേശങ്ങളിലും ചെളി അടിഞ്ഞതും വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാന്‍ ഇടയാക്കി.

എന്നാല്‍ അടുത്ത ഞായറാഴ്ചയോടെ മഴ വീണ്ടുമെത്തുമെന്നും ഇതിനൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ചൂട് കൂടിയതിനാല്‍ മിന്നലിന്റെ ആഘാതം വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് പൊള്ളലേറ്റിരുന്നു.

Related posts