തൊടുപുഴ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂര്‍ തെങ്ങുംപള്ളി കാക്കനാട്ട് അഭിജിത് ജോര്‍ജ് (20), ചേരാനല്ലൂര്‍ ചിറ്റൂർ മടത്തിപ്പറന്പിൽ സ്വദേശി സനീഷ് (സനു-27) എന്നിവരെയാണ് തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആദ്യം പിടി കൂടിയ അഭിജിത്തിനെ ഇന്നലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിച്ച് കൈ വിലങ്ങ് അഴിച്ചപ്പോള്‍ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്ന്നു പിടികുടി.
പ്രതിയുടെ ഇടിയേറ്റ് സിവില്‍ പോലീസ് ഓഫീസറായ നഹാസിന്റെ പല്ലു തെറിച്ചുപോയി. ഇദ്ദേഹത്തെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പ്രതിയായ സനീഷിനെ ഇന്നു പുലര്‍ച്ചെ നാലോടെയാണ് അറസ്റ്റ് ചെയ്തത്.
ഇടവെട്ടിക്കു സമീപം താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഒന്‍പതിന് മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് മൂവാറ്റുപുഴയില്‍ നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അഭിജിത്തും സനീഷും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി യുവാക്കളെ പരിചയപ്പെട്ടത്.
ചേരാനല്ലൂരില്നിന്നു തൊടുപുഴയിലെത്തിയ സനീഷ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വാഗമണ്ണിലെത്തിച്ചാണ് പീഡനത്തിനു വിധേയമാക്കിയത്.
അഭിജിത്ത് ഇടവെട്ടിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കൂട്ടിക്കൊണ്ടു പോയ ആള്‍ക്കെതിരേ പെണ്‍കുട്ടി മൊഴി നല്കാത്തതിനാല് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.
പോലീസുകാരനെ ആക്രമിച്ചതിന് അഭിജിത്തിനെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡിവൈഎസ്പി എം.ആര്. മധുബാബു പറഞ്ഞു.