ആര്യനാട് പോലീസ് പിടികൂടിയ വാഹനങ്ങൾ സ്റ്റേഷനു സമീപത്തെ റോഡിൽ നിരത്തിയിട്ട നിലയിൽ.ആര്യനാട്: ആര്യനാട് പോലീസ് സ്റ്റേഷനിൽ പിടികൂടുന്ന തൊണ്ടി വാഹനങ്ങൾ റോഡുവക്കിൽ നിരത്തിയിട്ടിരിക്കുന്നത് അപകടം വർധിപ്പിക്കുന്നതായി ആക്ഷേപം. കൊടുംവളവിനു സമീപം റോഡിൽ ദിവസേന അപകടവും ഗതാഗത കുരുക്കും പതിവെന്നും പരാതി.
പോലീസ് സ്റ്റേഷനു സമീപം ആര്യനാട് -ആനന്ദേശ്വരം റോഡിൽ ഇരുവശത്തുമായി തൊണ്ടി വാഹനങ്ങൾ ഇടംപിടിക്കൻ തുടങ്ങിയിട്ട് വർഷങ്ങളായി. പോലീസ് പിടിച്ചിട്ട വാഹനങ്ങൾ കൂടുതലും കാടുമൂടിയ നിലയിലാണ്.
ഇതിൽ പലതും തുരുമ്പെടുത്ത് നശിച്ചു. മുൻപ് സ്റ്റേഷനുമുന്നിലായിരുന്നു വാഹനങ്ങൾ ഉണ്ടായിരുന്നത്. വാഹനങ്ങൾ കൂട്ടിയിട്ടതിൽ പരാതികൾ ഉയർന്നതോടെ ഒരു വർഷം മുൻപ് ഈ വാഹനങ്ങൾ സ്റ്റേഷനു സമീപത്തെ കൊടുംവളവ് കഴിഞ്ഞുള്ള പ്രദേശത്തേക്കു മാറ്റുകയായിരുന്നു.
ഇതിനുശേഷവും പോലീസ് പിടികൂടുന്ന വാഹനങ്ങൾ ഇവിടെ തന്നെ ഇടംപിടിച്ചതോടെ റോഡിന്റെ വശങ്ങളിൽ ധാരാളം വാഹനങ്ങളായി. ടോറസ് ലോറി ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. കൊടുംവളവ് ആയതിനാൽ എതിർദിശയിൽ എത്തുന്ന വാഹനങ്ങളെ കാണാനും കഴിയാറില്ല. റോഡിനിരുവശവും വാഹനങ്ങൾ കിടക്കുന്നതിനാൽ രണ്ടു വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനും കഴിയാത്ത സ്ഥിതിയാണ്.
അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. വാഹനങ്ങൾ നിരനിരയായി കിടക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനട യാത്രയും ദുരിതത്തിലായി. മറ്റു സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ ചെലുത്തുന്ന പോലീസ് ഇതിനൊരു പരിഹാരം കാണാത്തതിൽ പ്രദേശവാസികളും യാത്രക്കാരും പ്രതിക്ഷേധത്തിലാണ്.
പ്രശ്നപരിഹാര നടപടികൾ എത്രയും വേഗം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
