പൂച്ചാക്കൽ: കായലുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കായലോരങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പള്ളിപ്പുറം, തൈക്കാട്ടുശേരി, പോളെക്കടവ്, ഉളവയ്പ് എന്നീ പ്രദേശങ്ങളിലും കാക്കത്തുരുത്ത്, പെരുമ്പളം ദ്വീപ്, കുട്ടൻചാൽ എന്നീ ദ്വീപുകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജീവിതം കൂടുതൽ ദുരിതപൂർണമായി. കായലിലെ ജലനിരപ്പ് ഉയർന്നതും വേലിയേറ്റവുമാണ് വീടുകളിലും പരിസരത്തും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
ദ്വീപുകളിലെ വീടുകളിൽ വെള്ളം ഇരച്ചുകയറുന്നതുമൂലം ദ്വീപ് നിവാസികൾ ആശങ്കയിലാണ്. തൈക്കാട്ടുശേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചുടുകാട്ടുംപുറം, വളവങ്കേരി, പൂമംഗലം, കീത്തറ എന്നീ പട്ടികജാതി കോളനികളിലും പ്രദേശങ്ങളിലും വെളളം കയറിയ നിലയിലാണ്. ഉളവയ്പ്പിൽ നാൽപ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കുട്ടൻചാലിൽ താമസിക്കുന്ന 156 കുടുംബങ്ങളുടെ അവസ്ഥയും സമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കായലിൽനിന്നുകേറിയ വെള്ളവും പെയ്ത്തു വെള്ളവുംകൂടിയായപ്പോൾ വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്.വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട കിഴക്ക് പടിഞ്ഞാറെ കുട്ടൻചാൽ ദ്വീപുകളിലായായി 156 കുടുംബങ്ങളാണു താമസിക്കുന്നത്.
ഇതിൽ പടിഞ്ഞാറെ കുട്ടൻചാലിൽ താമസിക്കുന്ന 65 കുടുംബങ്ങൾക്കാണ് ദുരിതമേറയും. ദ്വീപിന് ചുറ്റുമുള്ള കൽക്കെട്ടുകൾ പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കൽക്കെട്ടുകൾ തകർന്നതും കായലിൽനിന്ന് വെളളം കരയിലേക്ക് കയറി വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി.
വികസനം കാര്യമായ രീതിയിൽ എത്തിനോക്കാത്ത ഇവിടെ നല്ല കാലാവസ്ഥാ സമയത്തും ജീവിതം ദുരിതപൂർണമാണ്. യാത്രാ സൗകര്യമാണ് ഇതിൽ പ്രധാനം. കായലിൽനിന്ന് വെള്ളം കയറാതിരിക്കാനുള്ള സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ചാൽ ഒരു പരിധിവരെ രക്ഷപ്പെടാനാവും. പട്ടികജാതി കോളനിയിൽ മൂന്ന് കിലോമീറ്ററോളം കരിങ്കൽകെട്ട് നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ജീബീഷ് പറഞ്ഞു.
അനാവശ്യ പദ്ധതികൾക്കായി സർക്കാർ ലക്ഷങ്ങൾ ചെലവിടുമ്പോൾ ജീവിതം ദുരിതത്തിലാവുന്നവരെ സംരക്ഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നില്ല എന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. രാത്രിസമയങ്ങളിൽ വെള്ളം വീടിനുള്ളിൽ കയറുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
