മുറിതുറന്ന് കയറിയപ്പോള്‍ ശ്രീദേവി പറഞ്ഞത് പപ്പാ വരുമെന്നറിയാമായിരുന്നു എന്നാണ്! ജാന്‍വിക്കുവേണ്ടിയുള്ള ഷോപ്പിംഗ് മാറ്റിവച്ചാണ് സര്‍പ്രൈസ് ഒരുക്കിയത്; ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍ വെളിപ്പെടുത്തുന്നതിങ്ങനെ

വളരെ അപ്രതീക്ഷിതമായ ഒരു മരണമായിരുന്നു നടി ശ്രീദേവിയുടേത്. പ്രതീക്ഷിക്കാത്ത നേരത്ത് അത്രയും പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലുള്ള മരണം. കൂടെയുണ്ടായിരുന്ന മക്കളോ ഭര്‍ത്താവോ ആരുമറിഞ്ഞില്ല, ദുബായിലെ തങ്ങളുടെ ആഘോഷരാവ് തങ്ങളുടെ പ്രിയതമയുടെ അവസാനരാവാവുമെന്ന്, അവര്‍ തങ്ങളോടൊപ്പമുള്ള അവസാന നിമിഷങ്ങളാവുമെന്ന്.

ശ്രീദേവി തങ്ങളോടൊപ്പമുണ്ടായിരുന്ന അവരുടെ അവസാനത്തെ ഏതാനും നിമിഷങ്ങളെക്കുറിച്ചുള്ള നടന്‍ ബോണി കപൂറിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ശ്രീദേവിയുടെ ആരാധകരെ കൂടുതല്‍ വിഷമത്തിലാക്കിയിരിക്കുന്നത്. പപ്പാ, അയാം മിസിംഗ് യു ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഫെബ്രുവരി 24നു രാവിലെ നടി ശ്രീദേവി മുംബൈയിലുള്ള ഭര്‍ത്താവ് ബോണി കപൂറിനോടു ഫോണില്‍ പറഞ്ഞു. വൈകുന്നേരം ദുബായിലേക്കു താന്‍ വരുന്നുണ്ടെന്നു പറയാതെയാണു ബോണി ഫോണ്‍ വച്ചത്. ഒരു ‘സര്‍പ്രൈസ്’ ആകട്ടെയെന്നു കരുതി.

പക്ഷേ, ആ പകല്‍ അവസാനിക്കുമ്പോഴേക്കും ശ്രീദേവി വിടപറയുമെന്ന് ആരറിഞ്ഞു. ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂര്‍ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമള്‍ നാഹ്ടയോടാണ്. മുംബൈയില്‍നിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബായ് സമയം 6.20 നു ഹോട്ടല്‍ മുറിയിലെത്തി.

ഡൂപ്ലിക്കേറ്റ് താക്കോല്‍ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോള്‍ ശ്രീദേവി പറഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്. പിന്നെ അരമണിക്കൂറോളം സംസാരിച്ചിരുന്നു. മകള്‍ ജാന്‍വിക്കുവേണ്ടി ഷോപ്പിംഗ് നടത്താന്‍ തീരുമാനിച്ചിരുന്ന ശ്രീദേവിയോട് അതു മാറ്റിവയ്ക്കാനും പകരം മറ്റൊരിടത്ത് അത്താഴത്തിനു പോകാമെന്നും പറഞ്ഞതു ബോണിയാണ്. ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത്‌റൂമില്‍ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോള്‍, വിളിച്ചു നോക്കി.

അപ്പോള്‍ സമയം എട്ട്. അകത്തുനിന്നു പൂട്ടാത്ത വാതില്‍ തുറന്നു നോക്കിയപ്പോള്‍ ബാത്ടബ്ബില്‍ ശരീരം മുഴുവനും വെള്ളത്തില്‍ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂര്‍ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.

 

Related posts