ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ഒരു മാസത്തെ ചെലവിന്റെ കണക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. തന്റെ മൂന്നംഗ കുടുംബത്തിന് അവിടെ ജീവിക്കാൻ പ്രതിമാസം 2.9 ലക്ഷം രൂപ ചിലവാകുമെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
സുനാക്ഷി ശർമ്മ പങ്കുവെച്ച വീഡിയോയിലാണ് യുവതിയുടെ ചിലവുകളുടെ കണക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. വാടകയും അനുബന്ധ ചിലവുകളും, പ്രതിമാസം ഏകദേശം 1.16 ലക്ഷം രൂപയാകും. മകന്റെ ഡേകെയർ ചിലവിനായി ഒരു മാസം ഏകദേശം 58,000 രൂപവരെയാകും. ജപ്പാനിൽ ഇന്ത്യൻ വിഭവങ്ങൾ ലഭിക്കാൻ വലിയ വില നൽകേണ്ടി വരുമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിനായി 58,000 – 87,000 രൂപ ചിലവാകും. ഇന്ധനം, ടോൾ, വാഹന സംരക്ഷണം എന്നിവയ്ക്കായി 29,000 – 58,000 രൂപയാണ് ചിലവാക്കുന്നത്.
യുവതിയുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടോക്കിയോയിലെ ഉയർന്ന ശമ്പളം ഈ ചിലവുകളെ നേരിടാൻ സഹായിക്കുമെന്നാണ്. എന്നാൽ, മികച്ച പൊതുഗതാഗത സംവിധാനമുള്ള ടോക്കിയോയിൽ സ്വന്തമായി കാർ ഉപയോഗിക്കുന്നതും നഗരമധ്യത്തിൽ താമസിക്കുന്നതുമാണ് ചെലവ് വർധിപ്പിക്കുന്നത്. ഇന്ത്യൻ മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചിലവുമായി ഇതിനെ താരതമ്യം ചെയ്തവരും കുറവല്ല. വിദേശ ജീവിതം പുറമെ നിന്ന് കാണുമ്പോൾ മനോഹരമാണെങ്കിലും, നിത്യജീവിതത്തിലെ യഥാർഥ ചെലവുകൾ വലിയ വെല്ലുവിളിയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
