സിനിമയിലെ ഒരു ചുംബന രംഗത്തെ ഇത്രയും വലിയ ചര്‍ച്ചാ വിഷയമാക്കി മാറ്റേണ്ടതുണ്ടോ? അത്തരം സീനുകളില്‍ അസ്വസ്ഥരാകുന്നവര്‍ കപടസദാചാരക്കാര്‍; ടോവിനോയ്ക്ക് പറയാനുള്ളത്

സിനിമയിലും ഗാനങ്ങളിലും മറ്റുമുള്ള ചുംബനരംഗങ്ങളിലും സമാനമായ സീനുകളിലും ആരെങ്കിലും അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ അത് കപട സദാചാരം പുലര്‍ത്തുന്നവര്‍ മാത്രമാണെന്ന് നടന്‍ ടോവിനോ തോമസ്. വില്ലനെ നായകന്‍ ഇടിക്കുന്നതും അടിക്കുന്നതും വെട്ടുന്നതുമൊക്കെ കാണുമ്പോള്‍ അതൊക്കെ കുടുംബപ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റാത്തതാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും പറയുന്നത് ശരിയാണോയെന്നും ടോവിനോ ചോദിക്കുന്നു.

ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് ടോവിനോ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചത്. ഏകദേശം 25 സിനിമയിലെങ്കിലും ഞാന്‍ അഭിനയിച്ചു. ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. ആളുകള്‍ ഇതിനെ ഇത്രയ്ക്കു ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ.

മറ്റു സിനിമകളിലൊക്കെ ഫൈറ്റും, ഇമോഷനും ഒക്കെ ഉള്ളതുപോലെ ഇതും എക്സപ്രെഷന്‍ ഓഫ് ലൗ ആയി കണ്ടാല്‍ പോരേ എന്നതാണ് ടൊവിനോയുടെ ചോദ്യം. ഒരു കഥാപാത്രം ആവശ്യപ്പെടുന്നതു കൊണ്ട് മാത്രമാണ് അത് ചെയ്യുന്നത്. അല്ലാതെ സിനിമയെ കുറച്ച് സ്പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടിച്ചേര്‍ക്കുന്നതല്ല.

ലിപ്ലോക് സീന്‍ അവിടെ ഇല്ലാതെ ഒന്നു ചിന്തിച്ചു നോക്കിയാല്‍ എന്തായിരിക്കും? ആ സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി അങ്ങനെ ചെയ്യണ്ടേ ? നായകന്‍ വില്ലനെ കൊല്ലുമ്പോള്‍ ആണ് ആള്‍ക്കാര്‍ക്ക് സിനിമ പൂര്‍ത്തീകരിച്ചതായി തോന്നുന്നത്. പ്രണയത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ചുംബനം എന്നു മനസ്സിലാക്കിയാല്‍ പോരെയെന്നും ടോവിനോ ചോദിക്കുന്നു.

Related posts