കൊച്ചി: ട്രീസേ… നീ എന്തിനാ കരയുന്നേ… ഞാൻ തിരിച്ചു വന്നില്ലേ… ഫോണിന്റെ അങ്ങേതലയ്ക്കൽനിന്നു വീണ്ടും കരച്ചലിന്റെ ശബ്ദം ഉയർന്നുവെന്നു തോന്നുന്നു. പോളിന്റെ കണ്ണുകളും നിറഞ്ഞു. ഒന്നും സംഭവിച്ചിട്ടില്ലെന്നു ഭാര്യയോടു പറയുന്പോഴും ആ നെഞ്ചിൽ ഭയത്തിന്റെ ഇടിമുഴക്കം മാറിയിട്ടില്ലെന്നു ശബ്ദത്തിന്റെ ഇടർച്ചയിൽനിന്നു വ്യക്തം. ഫോണ്വിളി അവസാനിപ്പിച്ചു പതിയെ എഴുന്നേറ്റിരുന്നപ്പോൾ ഡോക്ടർ അടുത്തുവന്നു.
കണങ്കാലിനു ചെറിയ പരിക്കു മാത്രമേയുള്ളൂവെന്നും വീട്ടിലേക്കു മടങ്ങുന്നതിനു തടസമില്ലെന്നും പറഞ്ഞതോടെ ചെറിയ ചിരി പോളിന്റെ മുഖത്തു വിരിഞ്ഞു. ഇനി ഒരിക്കലും കാണില്ലെന്നു കരുതിയ ഭാര്യയെയും ഏകമകളെയും എത്രയും പെട്ടെന്ന് അടുത്തു കിട്ടാൻ ആ മനസ് വെന്പുന്നുണ്ടായിരുന്നു.
ഓഖി ചുഴലിക്കാറ്റിനെതുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട് ഒറ്റപ്പെട്ടുപോയ സെന്റ് ആന്റണി ബോട്ടിൽനിന്നു നാവികസേന രക്ഷിച്ചതാണ് പോളിനെ. ഇന്നലെ ഉച്ചയോടെ നാവിക ആസ്ഥാനത്തെത്തിച്ച പോളിനെയും ബാക്കി 10 പേരെയും ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. മത്സ്യബന്ധനം വർഷങ്ങളായി ഉപജീവന മാർഗമാക്കിയ പോളിന് ആദ്യമായാണ് ഇത്തരമൊരു അനുഭവം. വിഴിഞ്ഞത്തുനിന്ന് 28നാണ് നാലംഗസംഘം പുറപ്പെട്ടത്. പിറ്റേന്നു രാവിലെ ആറോടെയാണ് കടലിലെ സ്ഥിതിഗതികൾ മോശമായത്. കനത്ത കാറ്റും മഴയ്ക്കുമൊപ്പം തിരമാലകൾ ഇതുവരെ കാണാത്ത പോലെ ഉയർന്നു പൊങ്ങിവന്നു.
ബോട്ടിൽനിന്നു വീഴാതിരിക്കാനായിരുന്നു എല്ലാവരും ശ്രമിച്ചത്. എന്നാൽ, കൂറ്റൻ തിരമാലകൾ വന്നടിച്ചതോടെ ബോട്ടു മറിഞ്ഞു. നാലു വശത്തേക്കും തെറിച്ചു വീണ ഞങ്ങൾ ഒരുവിധത്തിൽ നീന്തി ബോട്ടിൽ വന്നു പിടിച്ചു. എത്ര നേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല. രണ്ടു ദിവസത്തിനു ശേഷമാണ് നേവിക്കാർക്കു കിട്ടുന്നത്. ഇതിനിടെ ജെറാൾഡും, ഡെന്നിയും… പറഞ്ഞു തീർക്കുന്നതിനു മുൻപ് പോളിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ജീവൻ കൈയിൽപ്പിടിച്ചു വെള്ളത്തിൽ കിടക്കുന്പോൾ ആരെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങൾക്കു നാലു പേർക്കും. പക്ഷേ, ജെറാൾഡും ഡെന്നിയും തളർന്നു. ഇനി പിടിച്ചു നിൽക്കാൻ ശക്തിയില്ല… നിങ്ങളെങ്കിലും രക്ഷപ്പെടൂ എന്നു പറഞ്ഞ് അവർ വെള്ളത്തിൽ മുങ്ങിത്താഴുന്പോൾ ഒന്നും ചെയ്യാനാകാതെ നിസഹായരായി നോക്കാനേ എനിക്കും വൈജുവിനും സാധിച്ചുള്ളൂ. ഇത്രയും പറഞ്ഞു തീർത്തപ്പോൾ പോൾ ആകെ അവശനായി.
വർഷങ്ങളായി ഒപ്പം മത്സ്യബന്ധനത്തിനായി പോകുന്നവരെ നഷ്ടപ്പെട്ടതിന്റെ ദുഃഖം പോളിനു താങ്ങാവുന്നതിലും അപ്പുറമാണ്. ഹൃദയാഘാതം വന്നതോടെ ഏറെ നാൾ ജോലിക്കു പോവാതിരിക്കുകയായിരുന്നു. കുടുംബത്തിലെ പ്രാരാബ്ധംമൂലം വീണ്ടും ജോലി ചെയ്തു തുടങ്ങി. അവശനായി പല ഘട്ടത്തിലും വെള്ളത്തിൽ മുങ്ങിപ്പോകാൻ തുടങ്ങിയപ്പോഴൊക്കെ പോളിനെ വള്ളത്തിലുണ്ടായിരുന്ന കയർ കൊണ്ടു കൂടെയുള്ള വൈജു കൂട്ടിക്കെട്ടുകയായിരുന്നു. ഇതിനു ശേഷം ഒരു കാര്യം കൂടി പറഞ്ഞു പോൾ അവസാനിപ്പിച്ചു. ഏക മകൾ ലിനിയുടെ വിവാഹമാണ് അടുത്ത മാസം നാലിന്. മകളുടെ വിവാഹം സ്വപ്നം കണ്ടിരുന്ന ഒരു അച്ഛന്റെ എല്ലാ പ്രതീക്ഷകളുമുണ്ടായിരുന്നു ആ കണ്ണുകളിൽ.
ബിബിൻ ബാബു