കാലത്തിന് മുമ്പേ സഞ്ചരിച്ച ആ സീനെടുത്തിട്ട് ബിജെപിയെ ട്രോളി സോഷ്യല്‍മീഡിയ! കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നിയാല്‍ അത് യാഥാര്‍ത്ഥ്യം ആയതുകൊണ്ടാണെന്ന് വിശദീകരണവും

കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന പുസ്തകം അല്ലെങ്കില്‍ സിനിമ ഇതൊക്കെ അപൂര്‍വമായേ ഉണ്ടാവാറുള്ളൂ. അക്കൂട്ടത്തിലൊന്നാണ് ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 19991 ല്‍ പുറത്തിറങ്ങിയ സന്ദേശം എന്ന ചിത്രം എന്നത് മലയാളികള്‍ക്ക് ഇപ്പോള്‍ ശരിക്കും ബോധ്യമായിരിക്കുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്കെതിരെ ബിജെപി നടത്തി വന്നിരുന്ന സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി തീകൊളുത്തി ആത്മഹത്യ ചെയ്ത വ്യക്തി തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് അവര്‍ വാദിക്കുന്നതും.

എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അയാള്‍ മരണമൊഴിയില്‍ പറഞ്ഞിരിക്കുന്നത് ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്തതെന്നാണ്. ശബരിമല എന്ന വാക്കുപോലും അയാള്‍ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയാളെ ബലിദാനിയാക്കി പാര്‍ട്ടി സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ വച്ചിരിക്കുന്നത്.

അതേസമയം അയാള്‍ ബിജെപിക്കാരനല്ലെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും ഇടതനുകൂലികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ നാടകം കളിയൊന്നും കണ്ട് വിശ്വസിക്കാന്‍ തങ്ങള്‍ തയാറല്ലെന്നാണ് പൊതുജനം പറയുന്നത്. പരോക്ഷമായി അവരത് വെളിപ്പെടുത്തുന്നുമുണ്ട്.

1991 ലെ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ വളരെ രസകരമായ ഒരു സീന്‍ എടുത്തുപയോഗിച്ചുകൊണ്ടാണ് ആളുകള്‍ സോഷ്യല്‍മീഡിയയിലൂടെ രാഷ്ട്രീയക്കാരുടെ കുടില തന്ത്രങ്ങളുടെ നേര്‍ചിത്രം എടുത്ത് കാട്ടുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച സീന്‍ എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നതും.

Related posts