വാഷിംഗ്ടൺ ഡിസി: ഡൊണൾഡ് ട്രംപ് ഭരണകൂടം നൈജീരിയ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി 15 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഭാഗിക പ്രവേശന വിലക്ക് ഇന്നു മുതിൽ പ്രാബല്യത്തിൽ. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ ഇമിഗ്രന്റ് വിസകളും ബിസിനസ്, വിനോദസഞ്ചാര വിസകളും (ബി-1, ബി-2) ഉൾപ്പെടെയുള്ള വിസകൾക്കു നിയന്ത്രണമുണ്ട്.
അങ്കോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, സെനഗൽ, ടോംഗ, സാംബിയ എന്നിവയാണു മറ്റു രാജ്യങ്ങൾ.
അതേസമയം, ട്രംപിന്റെ നടപടിയെത്തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും യുഎസ് പൗരന്മാർക്കും സന്പൂർണ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചു. നേരത്തേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ രണ്ടു രാജ്യങ്ങൾക്കും പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു.
പകരത്തിനു പകരം എന്ന നിലയിലാണ് നടപടിയെന്ന് ബുർക്കിനാ ഫാസോ വിദേശകാര്യമന്ത്രി കരമാക്കോ ഷോൺ മെരി ട്രാവോർ വിശദീകരിച്ചു. പരസ്പരബഹുമാനവും തുല്യതയുമാണ് ആഗ്രഹിക്കുന്നതെന്ന് മാലി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജർ രാജ്യവും അമേരിക്കൻ പൗരന്മാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു. മാലി, ബുർക്കിനാ ഫാസോ, നൈജർ രാജ്യങ്ങളിൽ പട്ടാള ഭരണകൂടങ്ങളാണ് നിലവിലുള്ളത്. അയൽരാജ്യങ്ങളുമായും പശ്ചാത്യ ശക്തികളുമായും ബന്ധം വഷളായ മൂന്നു രാജ്യങ്ങളും തമ്മിൽ സഖ്യത്തിലാണ്.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്നാണു നിലവിൽ വരുന്നത്. പ്രവേശനവിലക്കു നേരിടുന്ന രാജ്യങ്ങളുടെ പട്ടിക അടുത്തിടെ വിപുലപ്പെടുത്തുകയായിരുന്നു. ദക്ഷിണ സുഡാൻ, സിറിയ, പലസ്തീൻ അഥോറിറ്റി പാസ്പോർട്ടുള്ളവർ എന്നിവർക്കും അമേരിക്കയിൽ പൂർണ പ്രവേശനവിലക്കുണ്ടാകും. നൈജീരിയ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി 15 രാജ്യങ്ങൾക്ക് ഭാഗിക പ്രവേശന വിലക്കും ഇന്നു നിലവിൽ വരും.
