ദുബായ്: ഇന്നു പുലർച്ചെ, ദുബായ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇസ്രയേലിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരേ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് യുഎഇ ലക്ഷ്യമിട്ടും മിസൈലുകളും ഡ്രോണുകളും എത്തിയത്.
മിസൈൽ പ്രതിരോധിക്കാൻ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായതായും അധികൃതർ അറിയിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം ഏകദേശം 2,000-ലേറെ ആക്രമണങ്ങളാണ് യുഎഇ നേരിട്ടത്.
യുഎഇക്ക് പുറമെ മേഖലയിലെ മറ്റ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണങ്ങൾ തുടർന്നു. സൗദി അറേബ്യയിലെ അൽ-ഖർജിനെതിരേ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ യുഎസ് സൈനികർ താമസിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം വീണെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകുന്നേരം ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
