യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന ടാക്‌സി ഡ്രൈവറുടെ പരാതി പൂര്‍ണ്ണമായും സത്യമെന്ന് സംഭവത്തിലെ ഏക ദൃക്‌സാക്ഷി! കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു, അടിവസ്ത്രംവരെ വലിച്ചുകീറി; സംഭവച്ചതിനെക്കുറിച്ച് യാത്രക്കാരന്‍ ഷിനോജ് പറയുന്നു

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് വെളിപ്പെടുത്തലുമായി രംഗത്ത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികള്‍ സംഘം ചേര്‍ന്ന് ഏകപക്ഷീയമായി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നു സംഭവം നടന്ന സമയത്തു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു.

ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും ഷിനോജ് പറയുന്നു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ തുടക്കം മുതല്‍ കണ്ട ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്. പൂള്‍ ടാക്്‌സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്നു ഷിനോജ് വെളിപ്പെടുത്തുന്നു. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്റെ പരാതി പൂര്‍ണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു.

ഇതിനു പുറമേ നടുറോഡില്‍ ഷഫീക്കിന്റെ മുണ്ടഴിച്ച് അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു. ഷഫീക്ക് മോശമായി പെരുമാറിയെന്ന് യുവതികള്‍ പറയുന്നത് തീര്‍ത്തും തെറ്റാണെന്നും ഷിനോജ് പറയുന്നു. യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും പോലീസ് പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടതെന്താണെന്നറിയില്ലെന്നും ഷിനോജ് പറയുന്നു. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്യുകയായിരുന്നു ഷിനോജ്. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്.

Related posts