സഖാവേ…ഇതു പോലെ ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നടക്കണം, എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടി കോടിയേരിയോട്

collegeതിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സദാചാര പോലീസിംഗിനെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നും മിണ്ടാത്തത് എന്തെന്ന ചോദ്യവുമായി പരാതിക്കാരി സൂര്യഗായത്രി. നടി അപമാനിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ച കോടിയേരി ബാലകൃഷ്ണനോട് ഫേസ്ബുക്കിലെ തുറന്ന കത്തിലാണ് സൂര്യഗായത്രി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. അപമാനിക്കപ്പെട്ട നടിയുമായി ഫോണില്‍ സംസാരിച്ചെന്നും അക്രമികളെ പിടികൂടാന്‍ എന്ത് സഹായവും നല്‍കുമെന്നും ആയിരുന്നു കോടിയേരിയുടെ പോസ്റ്റ്. ഇതിനു താഴെ കമന്റായാണ് യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിനിയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ സദാചാര പോലീസിങ്ങിനു വിധേയയുമായ സൂര്യഗായത്രി പ്രതികരിച്ചത്.

സഖാവേ… ഇതു പോലെ ഞങ്ങള്‍ക്കും ഭീതി കൂടാതെ നിവര്‍ന്നു നടക്കണം. ഞങ്ങള്‍ പെണ്‍കുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല. സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയാറാവണം സഖാവേ. എങ്കില്‍ തീര്‍ച്ചയായും സത്യം മനസ്സിലാകും- എന്നു തുടങ്ങുന്ന കമന്റിന് നിരവധി പേരാണ് ലൈക് അടിച്ചിരിക്കുന്നത്. “അഴീക്കല്‍ സദാചാരത്തെകുറിച്ചും പ്രമുഖനടിക്ക് വേണ്ടിയും നിലപാടുകള്‍ എടുത്തതില്‍ സന്തോഷമുണ്ട്..പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെന്ററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്‌സിറ്റി കോളജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?”കമന്റില്‍ സൂര്യഗായത്രി ചോദിക്കുന്നു. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോയെന്നും കമന്റില്‍ ആരായുന്നുണ്ട്.

കോളജില്‍ നാടകം കാണാനെത്തിയതായിരുന്നു യൂണിവേഴ്‌സിറ്റി കോളജിലെ തന്നെ വിദ്യാര്‍ഥിനികളായ സൂര്യഗായത്രിയും അസ്മിതയും. ഇവര്‍ക്കൊപ്പം എത്തിയ സുഹൃത്ത് ജീജേഷിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നതിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. തടുക്കാന്‍ ചെന്ന വിദ്യാര്‍ഥിനികള്‍ക്കുനേരേയും കൈയേറ്റമുണ്ടായി. ജിജേഷിന്റേയും വിദ്യാര്‍ഥിനികളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു.

Related posts