ജീവിതത്തില്‍ വഴിത്തിരിവായത് ആ കത്ത് ! ആരാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ മഹത്വമെന്നും അച്ഛന്‍ ആവേശത്തോടെ വിവരിച്ചു; ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തുന്നു…

കേരളത്തിലെ യുവാക്കളുടെ രോമാഞ്ചമായ ഉണ്ണിമുകുന്ദന്റെ കരിയറിലെ മികച്ച ഒരു വര്‍ഷമായിരുന്നു കടന്നുപോയത്. പുതുവര്‍ഷത്തില്‍ ‘കട്ടത്താടി’ ലുക്കില്‍ നിവിന്‍ പോളിക്കൊപ്പമെത്തുന്ന ചിത്രം മിഖായേല്‍ റിലീസിനൊരുങ്ങുകയാണ്. പോരാത്തതിനു മമ്മൂട്ടിക്കൊപ്പം ‘മാമാങ്കം’. ഗുജറാത്തില്‍ വളര്‍ന്ന ഈ മലയാളിപ്പയ്യന്‍ ഒറ്റ ദിവസംകൊണ്ട് നടനായതല്ല, ആഗ്രഹത്തിനു പിന്നാലെ കഠിനാധ്വാനം ചെയ്തു ചെയ്തു കീഴടക്കിയതാണ്. എങ്കിലും സിനിമയെന്ന ആഗ്രഹത്തിലേക്കു വഴിതിരിച്ച ഒരു സംഭവമുണ്ട്. ആ സംഭവം ഇപ്പോള്‍ ആരാധകരോടു വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍.

‘എന്റെ തീരുമാനങ്ങള്‍ക്കെല്ലാം അച്ഛനും അമ്മയും ചേച്ചിയും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. സിനിമയാണെന്റെ വഴിയെന്നു പ്ലസ് ടു കാലത്ത് തീരുമാനമെടുത്തപ്പോഴും അവരെതിരു നിന്നില്ല. ഗുജറാത്തിലായിരുന്നതിനാല്‍ മലയാളത്തിലെ നടന്‍മാരെ മാത്രമേ അറിയുമായിരുന്നുള്ളൂ. സംവിധായകരെയോ തിരക്കഥാകൃത്തുക്കളെയോ ടെക്നീഷ്യമാരെയോ ഒന്നും അറിയാനുള്ള മാര്‍ഗം അവിടെയായതിനാല്‍ പരിമിതമായിരുന്നു. മലയാളത്തിലൂടെ റൂട്ട് പിടിച്ച് ഹിന്ദിയില്‍ കയറാനായിരുന്നു അന്നത്തെ ചിന്ത.

സിനിമയെന്ന വഴി തീരുമാനിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഉണ്ണി ആരാണെന്നു പരിചയപ്പെടുത്തുന്ന ഒരു കത്തെഴുതാനാണ്. പഠിക്കാന്‍ അച്ഛനുണ്ടാക്കിത്തന്ന കുഞ്ഞു ഡെസ്‌കിലിരുന്ന് ഞാന്‍ തുറന്നങ്ങ് എഴുതി. അച്ഛന്‍ ആ കത്ത് റജിസ്ട്രേഡായി തിരക്കഥാകൃത്ത് ലോഹിതദാസിനയച്ചു. ലോഹിതദാസ് ആരാണെന്നോ അച്ഛന്‍ അദ്ദേഹത്തിനാണ് കത്തയച്ചതെന്നോ എനിക്കറിയില്ലായിരുന്നു. ഒരു ദിവസം വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ഒരു കോള്‍ വന്നു. ലോഹി സാറിന്റെ അസോഷ്യേറ്റാണ് വിളിച്ചത്. ഒരു മാസത്തിനകം സാര്‍ വിളിക്കുമെന്നു പറഞ്ഞു. അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ ഫോണ്‍ കോളിന്റെ കാര്യം പറഞ്ഞു. ആരാണ് ലോഹിതദാസ് എന്നും അദ്ദേഹത്തിന്റെ മഹത്വമെന്തെന്നും അച്ഛന്‍ ആവേശത്തോടെ വിവരിച്ചു. പിന്നത്തെ ദിനങ്ങള്‍ കാത്തിരിപ്പിന്റേതായിരുന്നു”.

ഇന്റര്‍നെറ്റിലും കിട്ടാവുന്ന മാസികകളിലുമെല്ലാം തിരഞ്ഞ് അതിനകം ലോഹി സാറിനെ ഞാന്‍ ‘ഉള്‍ക്കൊണ്ടിരുന്നു’. അദ്ദേഹം വിളിക്കുമെന്ന പ്രതീക്ഷ വല്ലാത്തൊരു എക്സൈറ്റ്മെന്റില്‍ എത്തിച്ചു. അക്കാലത്ത് എനിക്ക് കോള്‍ സെന്ററില്‍ ജോലിയുണ്ടായിരുന്നു. രാത്രി വൈകി ഉറക്കം, രാവിലെ എഴുന്നേല്‍ക്കാനും വൈകും. ഒരു ദിവസം രാവിലെ എട്ടരയ്ക്കാണ് ആറ്റുനോറ്റിരുന്ന കോള്‍ എത്തിയത്. ലോഹിതദാസ് സാര്‍ എന്നെക്കുറിച്ചും എന്റെ ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. ഉറക്കച്ചടവുളള ശബ്ദത്തിലായിരുന്നു മറുപടി.

രാത്രി ജോലിയുള്ള കാര്യമൊക്കെ പറഞ്ഞു. സാര്‍ എന്നെ നേരില്‍ വിളിക്കുന്നതിനുള്ള പ്രധാന കാരണം, ഞാന്‍ സ്വന്തം കൈപ്പടയിലെഴുതിയ ബയോഡേറ്റയാണെന്നു പറഞ്ഞു. എല്ലാവരും കംപ്യൂട്ടറില്‍ പ്രിന്റെടുക്കുമ്പോള്‍, എഴുതാന്‍ കാണിച്ച ആത്മാര്‍ഥത അദ്ദേഹത്തെ ആകര്‍ഷിച്ചു. സിനിമയാണ് ലക്ഷ്യമെങ്കില്‍ അതിനായി പൂര്‍ണമായും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ ഡോക്ടറാകാന്‍ ശ്രമിക്കുന്നതുപോലെ ആത്മാര്‍ഥമായി പ്രയത്നിക്കണം. സിനിമാ മോഹം പൂത്തുലഞ്ഞു നിന്നിരുന്നെങ്കിലും മുന്നോട്ടുള്ള ചാട്ടത്തിനുള്ള ലൈസന്‍സായത് സാറിന്റെ ആ വാക്കുകളും ആ ഫോണ്‍ കോളും തന്ന ആത്മവിശ്വാസമാണ്.” ഉണ്ണി പറയുന്നു.

Related posts