വാഷിംഗ്ടൺ ഡിസി: യുഎസിൽ അനധികൃതമായി താമസിച്ച് വാണിജ്യ വാഹനങ്ങൾ ഓടിച്ചിരുന്ന 30 ഇന്ത്യക്കാർ ഉൾപ്പെടെ 52 പേരെ അറസ്റ്റ് ചെയ്തു.അരിസോണയിലെ യൂമ സെക്ടറിൽ മേയ് 11 മുതൽ 15 വരെ ബോർഡർ പട്രോൾ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിലാണ് അനികൃത കുടിയേറ്റക്കാർ പിടിയിലായത്. അറസ്റ്റിലായ എല്ലാവരെയും ഉടൻ നാടുകടത്തുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.”ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്നു പേരിട്ടിരിക്കുന്ന പ്രത്യേക സുരക്ഷാ കാമ്പെയ്ന്റെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായ 52 പേരിൽ 36 പേരും ട്രക്കുകൾ ഓടിച്ചിരുന്നവരാണ്.
ഇതിൽ 30 പേർ ഇന്ത്യക്കാരാണെന്നും അവശേഷിക്കുന്ന ആറുപേർ മെക്സിക്കോ, എൽ സാൽവദോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.പിടിക്കപ്പെടുമ്പോൾ ട്രക്ക് ഓടിച്ചിരുന്ന മൂന്നു പേർക്ക് ഡ്രൈവിംഗ് ലൈസൻസ് പോലുമുണ്ടായിരുന്നില്ല. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയിൽ കൃത്യമായ രേഖകളില്ലാതെ താമസിച്ച് വാണിജ്യ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്താനായി കസ്റ്റംസ് വിഭാഗം നടപ്പിലാക്കുന്ന കർശനമായ പരിശോധനയാണ് ഓപ്പറേഷൻ ചെക്ക്മേറ്റ്.അനധികൃത ഡ്രൈവർമാർ റോഡുകളിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികൾ ഒഴിവാക്കുകയാണു ലക്ഷ്യം.
അനധികൃതമായി രാജ്യത്ത് തുടരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ മുൻപ് വരുത്തിവച്ച വലിയ റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ കടുത്ത നടപടി.അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതു തടയാൻ പ്രസിഡന്റ് ട്രംപ് അടുത്തിടെ ദലൈല നിയമം പ്രഖ്യാപിച്ചിരുന്നു.വിദേശ പൗരന്മാർക്ക് ലൈസൻസ് നൽകുന്നതിനു കർശന മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം അമേരിക്കയിൽ ഇപ്പോൾ ശക്തമാണ്.
