ചൈന നേരിടാന്‍ പോകുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ! ചൈനയ്‌ക്കെതിരേ ഉപരോധം കടുപ്പിക്കാനുറച്ച് അമേരിക്ക; സാംസങിന്റെ ചൈനയിലെ അവസാന ടിവി ഫാക്ടറിയും പൂട്ടുന്നു…

780

അമേരിക്ക ചൈനയ്‌ക്കെതിരേ ഉപരോധങ്ങള്‍ കടുപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് ചൈന. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്.

ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാല്‍ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്.

ഈ റിപ്പോര്‍ട്ട് ശരിയാവുകയാണെങ്കില്‍ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി.

അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു കാലമായി ദേശീയ സുരക്ഷ എന്നു പറഞ്ഞ് ചൈനയെ എതിര്‍ക്കുന്ന നയമാണ് അമേരിക്ക പിന്തുടര്‍ന്നു വന്നിരുന്നത്.

ഇപ്പോള്‍ നേരിട്ട് ചൈനീസ് കമ്പനികള്‍ക്കു നേരെയും അവര്‍ തിരിഞ്ഞതോടെ ചൈനയ്ക്ക് നില്‍ക്കള്ളിയില്ലാതാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

എസ്എംഐസിയും ചൈനീസ് സേനയും തമ്മിലുള്ള ബന്ധം അമേരിക്ക അന്വേഷിച്ചുവരികയാണ്. ചൈനയ്ക്കു സാധനങ്ങളും സാങ്കേതികവിദ്യയും നല്‍കുന്ന അമേരിക്കക്കാരല്ലാത്ത കമ്പനികള്‍ക്കും വിലക്കു ബാധകമാക്കാനുള്ള ശ്രമവും അമേരിക്ക നടത്തുന്നു.

അങ്ങനെ വന്നാല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിര രാജ്യങ്ങളായ ജപ്പാന്‍, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ചൈനീസ് കമ്പനികളോടുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.

കൊറിയന്‍ ടെക്നോളജി ഭീമന്‍ സാംസങ്ങിന്റേതായി ഇനി ഒരേയൊരു ടിവി ഫാക്ടറിയേ ചൈനയിലുള്ളു. അത് നവംബറില്‍ പൂട്ടുകയാണെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചിരിക്കുന്നത്.

ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് ടിവി എന്ന നിര്‍മാണ കേന്ദ്രമാണ് അടയ്ക്കാന്‍ പോകുന്നത്. വരും ദിവസങ്ങളില്‍ ചൈനയ്ക്ക് വന്‍ തിരിച്ചടിയാവുന്ന വാര്‍ത്തകള്‍ വരുമെന്നാണ് സൂചനകള്‍.

Related posts

Leave a Comment