വൈക്കം: വൈക്കം നഗര ഹൃദയത്തിലൂടെ ഒഴുകുന്ന അന്ധകാര തോട് മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കുന്നത് തോടിനു സമീപം താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാക്കുന്നു.
കണിയാം തോട്ടിൽ നിന്നാരംഭിച്ചു വേന്പനാട്ടു കായലിൽ ചേരുന്ന തോട്ടിലൂടെ പതിറ്റാണ്ടുകൾക്കു മുന്‍പ് കേവു വള്ളങ്ങളിൽ ചരക്കുകൾ ചന്തകളിൽ എത്തിച്ചിരുന്നു.
പിൽക്കാലത്ത് പരിസരവാസികൾ തോടു കൈയേറിയതോടെ നാലു മീറ്ററോളം വീതിയുണ്ടായിരുന്ന തോട് പലഭാഗത്തും ഒന്നര മീറ്ററായി ചുരുങ്ങി നീരൊഴുക്കു നിലച്ച് തോട് മലിനമാകുകയായിരുന്നു. കാലവർഷമെത്തുന്നതോടെ തോടു നിറഞ്ഞു കവിഞ്ഞ് കക്കൂസ് മാലിന്യങ്ങളടക്കം വീടുകളിലെത്തും.
പ്രദേശവാസികളുടെ പ്രക്ഷോഭത്തെത്തുടർന്ന് പല പദ്ധതികളിലായി ലക്ഷക്കണക്കിനു രൂപ ശുചീകരണത്തിനു ചെലവഴിച്ചിട്ടും മാലിന്യ പ്രശ്നത്തിനു പരിഹാരമായില്ല.
ഏതാനും വർഷങ്ങൾക്കു മുന്‍പ് ഒന്നേമുക്കാൽ കോടി രൂപ വിനിയോഗിച്ചു വൈക്കം പടിഞ്ഞാറെ നട കലുങ്കിനു സമീപം മുതൽ തെക്കുഭാഗത്തേക്കു തോടിനിരുവശവും സംരക്ഷണ ഭിത്തി തീർത്ത് തോടിന്റെ മധ്യഭാഗം കോണ്‍ക്രീറ്റ് ചെയ്തു.
എന്നാൽ തോടിനു കുറുകെയുള്ള ഇടുങ്ങിയ കലുങ്കും പടിഞ്ഞാറെനട കലുങ്കു ഭാഗത്തെ ടെലിഫോണ്‍ കേബിളുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും നീരൊക്കു തടസപ്പെടുത്തുന്നതിനാൽ ഈ ഭാഗത്ത് വലിയ തോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഇടുങ്ങിയ കലുങ്ക് വീതി കൂട്ടി പുനർനിർമിക്കുകയും പടിഞ്ഞാറെ നടയിലെ കലുങ്കിനടിയിലെ തടസങ്ങൾ നീക്കുകയും ചെയ്താൽ മാത്രമേ തോട്ടിൽ നീരൊഴുക്കു ശക്തമാകു.എത്രയും വേഗം മാലിന്യ പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.