വൈക്കം: വൈക്കത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. കോവിഡിനെ തുടർന്ന് തൊഴിൽ വ്യാപാര മേഖലയിൽ ഉണ്ടായ സ്തംഭനമാണ് ബ്ലേഡ് മാഫിയയുടെ പ്രവർത്തനം ഉൗർജിതമാക്കിയത്.
സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലരും പുത്തൻ പണക്കാരുമുൾപ്പെടുന്ന ലോബിയാണ് ചെറിയ തുക മുതൽ ലക്ഷങ്ങൾവരെ വൻ തുക പലിശ ഈടാക്കി നൽകുന്നതെന്നാണ് ആരോപണം.
10 മുതൽ 17 ശതമാനം വരെ പലിശ ഈടാക്കുന്നവർ ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നു.
വൈക്കം നഗരത്തിൽ 50,000 രൂപ പലിശയ്ക്ക് എടുത്ത ഒരു സാധാരണക്കാരൻ ബ്ലേഡ് ലോബിക്ക് 8500രൂപയാണ് മാസം പലിശ നൽകുന്നത്.
ഉദ്യോഗസ്ഥർ പിഎഫിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്തും ചിട്ടി പിടിച്ചുമൊക്കെയാണ് പലിശയ്ക്ക് പണം നൽകുന്നത്.
ഇതിനു പുറമേ കുറഞ്ഞ പലിശയ്ക്ക് പണം നൽകുന്നവരിൽനിന്ന് പണം വാങ്ങി കൂടിയ പലിശയ് ക്കും ഇവർ പണം നൽകുന്നു.
ബ്ലേഡ് പലിശക്കാർക്ക് പുറമേ പണം വൻ പലിശയ്ക്ക് നൽകി ആഴ്ചയിലും മാസത്തിലും പിരിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഗ്രാമപ്രദേശങ്ങളിൽ പിടിമുറുക്കുകയാണ്.
ഈ സ്ഥാപനങ്ങളിലെ പിരിവുകാരും അധികൃതരും രാപ്പകൽ വ്യത്യാസമില്ലാതെ കുടിശിക വരുത്തുന്നവരുടെ വീട്ടിൽ സംഘം ചേർന്നെത്തി ബഹളമുണ്ടാക്കുന്നത് സംഘർഷത്തിനിടയാക്കുകയാണ്.
വൈക്കം നഗരത്തിൽ വസ്ത്ര വ്യാപാരം നടത്തിയിരുന്ന യുവാവിന്റെ സ്ഥാപനത്തിൽ പലിശയ്ക്ക് പണം നൽകിയയാൾ എത്തി അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പലിശയ്ക്ക് പണം നൽകിയയാളുടെ വീട്ടിലെത്തി വ്യാപാരി തീ കൊളുത്തി മരിച്ചത് രണ്ട് വർഷം മുന്പാണ്.