വലയിഞ്ചിപ്പടി നടപ്പാലം തകർന്നിട്ട് നാലര വർഷം; പ്രതിഷേധിച്ച് നാട്ടുകാർ


ഏന്തയാർ: പുല്ലകയാറിനു കുറുകെ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ വലയിഞ്ചിപ്പടി നടപ്പാലം തകർന്നിട്ട് നാലര വർഷം പിന്നിട്ടു. 2021 ഒക്‌ടോബർ 16നുണ്ടായ പ്രളയത്തിലാണ് മുക്കുളം ഈസ്റ്റ് മേഖലയിലെ ആളുകൾക്ക് ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നത്.
പ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി പാലങ്ങൾ തകർന്നെങ്കിലും അവയിൽ ഭൂരിഭാഗവും പുനർനിർമിച്ചു.

എന്നാൽ, നൂറുകണക്കിനാളുകൾ അധിവസിക്കുന്ന മുക്കുളം ഈസ്റ്റ്‌ മേഖലയിലെ വലയിഞ്ചിപ്പടി നടപ്പാലം ഇന്നും തകർന്ന അവസ്ഥയിൽ തുടരുകയാണ്.

മൂന്നു കിലോമീറ്റർ വട്ടം ചുറ്റണം
നടപ്പാലം തകർന്നതോടെ പ്രദേശവാസികൾ മൂന്നു കിലോമീറ്ററിലധികം സഞ്ചരിച്ച് ഏന്തയാർ ഈസ്റ്റ്‌ പാലം വഴി വേണം ഏന്തയാറിൽ എത്താൻ. ഇങ്ങനെ ചുറ്റിക്കറക്കം ഏറെയും ബുദ്ധിമുട്ടിക്കുന്നത് വിദ്യാർഥികളെയാണ്.

മുക്കുളം ഈസ്റ്റ്‌ മേഖലയിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് ഏന്തയാർ, കൂട്ടിക്കൽ പ്രദേശത്തെ സ്കൂളുകളിലാണ്. നടപ്പാലമുള്ളപ്പോൾ നൂറുമീറ്റർ കൽനടയായി സഞ്ചരിച്ച് മറുകര എത്താവുന്ന കുട്ടികൾക്ക് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുമ്പോൾ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്.

പുതിയ സർക്കാരിൽ പ്രതീക്ഷ
നാളുകളായുള്ള പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പുതിയ സർക്കാർ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും വലയിഞ്ചിപ്പടി നടപ്പാലം പുനർ നിർമിക്കാനുള്ള നടപടിയൊന്നും ഉണ്ടായിട്ടില്ല. നിയുക്ത പീരുമേട്, പൂഞ്ഞാർ എംഎൽഎമാരെ തങ്ങളുടെ ദുരിതം അറിയിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

Related posts

Leave a Comment