പുതുവത്സരാഘോഷം മുന്നില്‍ കണ്ട് വനമേഖലയില്‍ ചാരായം വാറ്റ് സംഘം സജീവമായി; കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധനകള്‍ നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല

alp-vattuപത്തനാപുരം:ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ചാരായ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാകുന്നു.കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധനകള്‍ നടത്താന്‍ പോലും എക്‌സൈസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വാറ്റുകാര്‍ വന്‍തോതില്‍ തമ്പടിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടിയതിന് ശേഷമുള്ള ആഘോഷവേളകളില്‍ വന്‍തോതിലുള്ള കച്ചവടം ലക്ഷ്യമിട്ടുകൊണ്ട് വനമേഖല കേന്ദ്രീകരിച്ച് വ്യാജചാരായ മാഫിയ തന്നെ രൂപം കൊണ്ടതായും സൂചനയുണ്ട്.

ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ് വീണ്ടും മേഖലയില്‍ ശക്തമാകാനുള്ളശ്രമം നടത്തുന്നത്. കറവൂര്‍, നടുമുരുപ്പ്, തൊണ്ടിയാമണ്‍,പൂങ്കുളഞ്ഞി, അച്ചന്‍കോവില്‍,പാടംതുടങ്ങിയ മേഖലകളിലും ഇത്തരം സംഘങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പ്രദേശത്ത് പരിശോധന നടത്താന്‍ എക്‌സൈസ് അധികൃതരോ,വനപാലകരോ തയാറാകാത്തത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. അടുത്ത സമയത്തെങ്ങും മേഖലയില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.ഇതും ഇത്തരം സംഘങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

വ്യാജവാറ്റ് സംഘങ്ങളില്‍ നിന്നും പണവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരക്കാര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.വാണിജ്യാടിസ്ഥാനത്തില്‍ ചാരായം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് തൊഴിലാളികളാണെന്നും വന്‍ സംഘം ഇതിനു പിന്നിലുണ്ടെന്നും സൂചനയുണ്ട്.ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ പോലും സ്വാധീനമുള്ള ഇവരെ ഭയന്നാണ് വിവരം അറിയുന്നവര്‍ പോലും പുറത്ത് പറയാതിരിക്കുന്നത്.

പലപ്പോഴും പേരിനു വേണ്ടി നടത്തുന്ന പരിശോധനകള്‍ പ്രഹസനമായി മാറുകയാണ് പതിവ്.വ്യാജവാറ്റ് സംഘത്തില്‍ പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വിവരമുണ്ട്.പോലീസ്,വനം എക്‌സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ.

Related posts