ചങ്ങനാശേരി: കല്യാണ പാർട്ടികൾക്കും മറ്റു സൽക്കാരങ്ങൾക്കും നാടൻ വാറ്റ് ചാരായം എത്തിച്ചു നൽകുന്നയാളാണ് അറസ്റ്റിലായ തൃക്കൊടിത്താനം പുളിക്കശേരികമലാസനനെന്ന് എക്സൈസ് സംഘം. നാളുകളായി എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് കമലാസനനൻ കുടുങ്ങിയത്. 27ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായാണ്ചങ്ങനാശേരി എക്സൈസ് സംഘം കമലാസസനനെ അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി റേഞ്ച് ഇൻസ്പെക്ടർ ടി.വി.ദിവാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ ദിവസങ്ങളായി നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.ഇയാൾ നാളുകളായി ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് വാറ്റുചാരായം നിർമ്മിച്ച് നൽകി വരികയായിരുന്നു.
ഇയാളുടെ വീട്ടിൽ ഗ്യാസ് സിലിണ്ടറും പ്രഷർ കുക്കറും ഉപയോഗിച്ച് വാറ്റുന്ന ചാരായം ആവശ്യക്കാർക്ക് കുടിവെള്ളത്തിന്റെ കുപ്പിയിലാക്കി എത്തിച്ചു നൽകുകയാണ് പതിവെന്നും റേഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. കമലാസനന്റെ വീട്ടിൽ നടന്ന പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.
വീടിന്റെ പരിസരത്തുനിന്നാണ് വാറ്റുന്നതിനായി തയാറാക്കിയിരുന്ന 75 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും ഇതോടൊപ്പം കണ്ടെടുത്തത്. പ്രിവന്റീവ് ഓഫിസർമാരായ പി.എസ്.ശ്രീകുമാർ,ബിനോയ്.കെ.മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ് കുമാർ,ആന്റണി മാത്യു,പ്രവീണ്‍ ശിവാനന്ദ്,ലാലു തങ്കച്ചൻ,വനിതാ സിവിൽ എക്സൈസ് ഓഫിസർ സോണിയ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അമര, ആശാരിമുക്ക്, പ്ലാന്തോട്ടം മേഖലകളിൽ വ്യാജചാരായവാറ്റും കഞ്ചാവ് വില്പനയും നടക്കുന്നതായുള്ള സൂചനകളും എക്സൈസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്.