കോട്ടയം: ചിങ്ങവനം കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജമദ്യ നിർമാണം നടക്കുന്നു. ഇന്നലെ എക്സൈസിനെ വെട്ടിച്ചു കടന്ന ഓട്ടോറിക്ഷയിൽനിന്ന് പിടികൂടിയത് വ്യാജമദ്യമായിരുന്നുവെന്ന് കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു. രണ്ടു ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്.
650 മില്ലിയുടെ സോഡാകുപ്പിയിലും ഫ്രൂട്ടിയുടെ മറ്റൊരു കുപ്പിയിലുമാണ് മദ്യം നിറച്ചിരുന്നത്. ഇത് ബിവറേജസിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന് വിൽക്കുന്നതല്ലെന്നും ഇവർ തന്നെ തയാറാക്കി കളർ ചേർത്തതാണെന്നുമാണ് എക്സൈസ് കണ്ടെത്തൽ.
ഇതോടെ ചിങ്ങവനം മേഖലയിൽ വൻ തോതിൽ വ്യാജ മദ്യനിർമാണം നടക്കുന്നുവെന്ന് വ്യക്തമായി. വ്യാജമദ്യ വിൽപന സംബന്ധിച്ച് കൃത്യമായ വിവരം എക്സൈസിന് ലഭിച്ചതിനെ തുടർന്നാണ് പരുത്തുംപാറയിൽ ഓട്ടോറിക്ഷയെ എക്സൈസ് സംഘം പിൻതുടർന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഓട്ടോറിക്ഷ ഇടിപ്പിച്ച ശേഷമാണ് ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത്. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
അടുത്ത കാലത്ത് ആദ്യമാണ് കോട്ടയത്ത് വ്യാജമദ്യം പിടികൂടുന്നത്. ബിവറേജസിൽ നിന്ന് വാങ്ങി പെഗ് കണക്കിനും വലിയ കുപ്പിയിൽ നിന്ന് ചെറിയകുപ്പിയിൽ പകർന്നും വിൽപന നടത്തുന്നതാണ് ഇതുവരെ പിടികൂടിയത്. എന്നാൽ സ്വന്തമായി സ്പിരിറ്റിൽ നിറം ചേർത്ത് വ്യാജമദ്യം തയാറാക്കുന്ന സംഘം ജില്ലയിൽ പ്രവർത്തിക്കുന്നു എന്നത് ഗുരുതരമായ കേസായിട്ടാണ് എക്സൈസ്് കണക്കാക്കുന്നത്.
പരുത്തുംപാറയിൽ എക്സൈസിനെ വെട്ടിച്ചുകടന്ന ഓട്ടോറിക്ഷാ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരാണ് ഇതിനു പിന്നിലെന്ന കൃത്യമായ വിവരവും എക്സൈസ് വൃത്തങ്ങൾ ശേൃഖരിച്ചു. ഇനി അറിയേണ്ടത് എവിടെയാണ് മദ്യം തയാറാക്കുന്നത്. ആരൊക്കെയാണ് ഇതിനു പിന്നിൽ, എത്രനാളായി തുടങ്ങിയിട്ട് തുടങ്ങിയ കാര്യങ്ങളാണ്.
വ്യാജ മദ്യം തയാറാക്കുന്നതിനുള്ള സ്പിരിറ്റ് എത്തിക്കുന്നത് എങ്ങനെയെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഓട്ടോറിക്ഷാ ഇടിച്ചു പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, വിഷ്്ണു എന്നിവരെ കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് കോട്ടയം കോടിമതിയിൽ നിന്ന് വ്യാജമദ്യം പിടികൂടിയ കേസിൽ തുടർ അന്വേഷണം നിലച്ചിരിക്കുകയായിരുന്നു.