വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കോറിന മച്ചാഡോ തനിക്കു ലഭിച്ച നൊബേൽ മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൈമാറി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തന്റെ പുരസ്കാരം ട്രംപിന് സമ്മാനിച്ചത്.
വെനസ്വേലയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ട്രംപും മച്ചാഡോയും തമ്മിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കിടെയാണു സംഭവം. താൻ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പുരസ്കാരം നൽകിയതിനു മച്ചാഡോയെ ട്രംപ് പ്രശംസിച്ചു: “മച്ചാഡോ വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ വനിതയാണ്. പരസ്പര ബഹുമാനത്തിന്റെ മഹത്തായ പ്രവൃത്തിയാണ് ഈ നീക്കം’- ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മച്ചാഡോ നൽകിയ മെഡൽ കൈവശം വയ്ക്കാനാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ ഔദ്യോഗികമായി അനുവാദമില്ലെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മച്ചാഡോയുടെ ഈ നീക്കം പ്രതീകാത്മകം മാത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, വെനസ്വേലൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ പിന്തുണ ഉറപ്പാക്കാനുള്ള മച്ചാഡോയുടെ തന്ത്രപരമായ നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന് ട്രംപ് നൽകുന്ന പിന്തുണയിൽ നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നു. മച്ചാഡോയ്ക്ക് രാജ്യത്തിനുള്ളിൽ മതിയായ പിന്തുണയില്ലെന്ന് ട്രംപ് മുൻപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് താൻ മെഡൽ നൽകിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു.
വെനസ്വേലയിൽ കഴിഞ്ഞ പതിനൊന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന മച്ചാഡോ, അടുത്തിടെയാണ് നോർവേയിൽ പോയി നൊബേൽ പുരസ്കാരം സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് അവർ വാഷിംഗ്ടണിലെത്തി ട്രംപിനെ കണ്ടത്.
