ചോറ്റാനിക്കര: ഭര്‍ത്താവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി.
ചോറ്റാനിക്കര അമ്പാടിമല സ്വദേശിയായ സുരേഷിന്റെ മകള്‍ ശ്രുതിക്കാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനം മൂലം ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിൽസയിൽ കഴിയേണ്ടി വന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതി ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018-ലായിരുന്നു കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പില്‍ ശ്രീകാന്ത് മേനോന് ശ്രുതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൂട്ടികൊണ്ടുപോയി.
അവിടെ വച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും നിർബന്ധിച്ച് ലഹരി മരുന്നുകൾ കഴിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
നിരവധി തവണ യുവതിയുടെ വീട്ടുകാരില്‍നിന്നും ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും വിവാഹ സമ്മാനമായി നല്കിയ 75 പവന് സ്വര്‍ണാഭരണങ്ങളും വിറ്റുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെ തുടര്‍ന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്ന യുവതി സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
കാനഡയിൽനിന്നും നാട്ടിലെത്തിച്ച യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് തന്നെയാണ് യുവതിയെ നാട്ടിലെത്തിച്ചത്.
പെൺകുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ച് പോയ ഭർത്താവ് പിന്നീട് ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു.
അതേസമയം വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീകാന്ത് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് പിതാവ് സുരേഷ് പറഞ്ഞു.