ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങാനിറങ്ങി! വിദ്യാർഥികൾക്ക് നാലു മാസം ജയിൽ ശിക്ഷ

അറ്റ്ലാന്‍റ: ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24) പെൺസുഹൃത്ത് സക്കയ്‌ലാർ മാക്ക (18) എന്നിവരെ നിലവിലെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു.

ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ഡിസംബർ 15ന് വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു.

നവംബർ 27 നായിരുന്നു സ്ക്കയ്‍ലാർ മാക്ക് കെയ്മാനിലെത്തിയത്. സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.

രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്‍റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതിന് സർക്കാർ നൽകിയ ബ്രേയ്സ് ലെറ്റ് ഊരിവച്ചശേഷം പോയിരുന്നു.

ഇതിനെ തുടർന്ന് ബോയ്ഫ്രണ്ടും സ്ക്കയ്‍ലാറും ഏഴു മണിക്കൂർ ഒന്നിച്ചു പൊതുജനങ്ങളുമായി ബന്ധപ്പെടുകയും മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിയമഭേദഗതി വന്നതിനുശേഷം ആദ്യമായാണ് ഇത്തരമൊരു ഒരു ശിക്ഷ വിധിക്കുന്നത്.

നിയമം ലംഘിക്കുന്നവർക്ക് 12000 ഡോളറും രണ്ടു വർഷം വരെ ശിക്ഷയുമാണ് ലഭിക്കുക. കെയ്മാൻ ഐലന്‍റിൽ ആകെ ജനസംഖ്യ 62,000 മാത്രമാണ്. ഇതുവരെ ഇവിടെ 300 കോവിഡ് കേസുകളും രണ്ടു മരണവും സംഭവിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment