ചെറുപ്പക്കാരെ വലയില്‍ വീഴ്ത്തുന്നത് വിദ്യ, ബിസിനസ് സംസാരിക്കാന്‍ ഇബിയും വിദ്യയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകും, ഇടയ്ക്ക് വിദ്യ നൈസായി മുങ്ങും, പിന്നെ വീഡിയോ പിടിച്ച് ബ്ലാക്‌മെയ്‌ലിംഗ്, കുടുങ്ങിയവരില്‍ യുവ വ്യവസായിയും

ചെറുപ്പക്കാരെ വലയില്‍ വീഴ്ത്തി പണം തട്ടിവന്ന യുവതികളുടെ കെണിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവ ബിസിനസുകാരനും പെട്ടു. ഇയാളുടെ പക്കല്‍നിന്ന് ആറുലക്ഷം രൂപയാണ് തട്ടിയത്. കൊട്ടിയം തഴുത്തല ഇബി മന്‍സിലില്‍ ഇബി, തട്ടത്തുമല പാപ്പാല പുത്തന്‍വീട്ടില്‍ വിദ്യ എന്നിവരും സഹായിയായ വിജയകുമാറുമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായത്. ഇവര്‍ പിടിയിലായതോടെയാണ് പരാതിക്കാര്‍ ഏറിവരുന്നത്. ഒന്നും രണ്ടും പ്രതികളായ ഇബിയും വിദ്യയും ചേര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചത്. യുവാവിനോട് ഇബി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി തന്‍റെ ബിസിനസില്‍ പങ്കാളിയാകണമെന്നാവശ്യപ്പെട്ടു.

പാരിപ്പള്ളിയിലെ സ്ഥാപനത്തിലെത്തിയ ബിസിനസുകാരനെ ഇരുവരും ചേര്‍ന്ന് എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂവരും ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ രണ്ടാംപ്രതി വിദ്യ വക്കീലിനെ കാണണമെന്ന് പറഞ്ഞ് അവിടെനിന്നും പോയി. ഇബിയും യുവ ബിസിനസുകാരനും തമ്മില്‍ ചര്‍ച്ചനടത്തി. ഇതിനിടയില്‍ ഇരുവരും തമ്മിലിരിക്കുന്ന ചിത്രങ്ങളും മറ്റുമെടുത്തായിരുന്ന ഭീഷണി. ചിത്രങ്ങള്‍ ബിസിനസുകാരന്‍റെ ഭാര്യയുടെ വാട്‌സപ്പിലേക്ക് അയച്ചുകൊടുത്തതോടെ യുവാവിന്‍െ കുടുംബജീവിതം താറുമാറായി. കുടുംബം ആത്മഹത്യാവക്കിലെത്തിയിരുന്നു. ഇതിനിടയിലാണ് ആറുലക്ഷം രൂപ പലതവണകളായി യുവാവ് പാരിപ്പള്ളിയിലെ ഓഫീസില്‍കൊണ്ടുചെന്ന് ഇബിന് നല്‍കിയിരുന്നു. കൂടുതല്‍ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് വ്യവസായി രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. യുവാവ് ഇന്നലെ പാരിപ്പള്ളിയിലെത്തി പരവൂര്‍ സിഐക്ക് പരാതി നല്‍കിയതോടെയാണ് യുവതികളുടെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. പാരിപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇബി വാടകയ്‌ക്കെടുത്താണ് തട്ടിപ്പ് നടത്തിവന്നത്.

കെട്ടിട ഉടമയോട് ഡോക്ടറാണെന്നാണ് അറിയിച്ചിരുന്നത്. ബ്യൂട്ടി ലേസര്‍ ട്രീറ്റ്‌മെന്‍റ് സ്ഥാപനം നടത്തുന്നതിനാണ് ഇവര്‍ പങ്കാളികളെ തേടിയത്. ഇത് സംബന്ധിച്ച് പാരിപ്പള്ളി സ്വദേശിയും പ്രവാസി മലയാളിയുമായ 72 കാരന്റെ പരാതിയെതുടര്‍ന്നാണ് മൂവര്‍ സംഘം പിടിയിലായത്. മെഷീനും മറ്റുമായി എട്ടുലക്ഷം രൂപയും ഇബി കൈക്കലാക്കിയിരുന്നു. നഴ്‌സാണെന്ന് ഇബി പരിചയപ്പെടുത്തിവന്ന വിദ്യയും തട്ടിപ്പില്‍ പങ്കാളിയാകുകയായിരുന്നു. പ്രവാസിയുടെ കൈയില്‍നിന്ന് വിദ്യ ഒരു ലക്ഷം രൂപതട്ടിയെടുത്തതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രവാസിയോടൊപ്പം പലസ്ഥലങ്ങളിലും ഇരുവരും കറങ്ങിനടന്ന് ചിത്രങ്ങളെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ പ്രവാസി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ഇബിയും വിദ്യയും നിരവധി കേസുകളില്‍ പ്രതികളാണ്. ഇബിയുടെ വീട്ടില്‍നിന്ന് നിരവധി പാസ്ബുക്കുകള്‍, ലാപ് ടോപ്പ് പെന്‍ഡ്രൈവുകള്‍, സ്വര്‍ണംവാങ്ങിയതിന്റെ ബില്ലുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു. തട്ടിപ്പിലൂടെ ഇബി കോടിക്കണക്കിന് രൂപ സന്പാദിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പരവൂര്‍ സിഐ ഷെരീഫ് പറഞ്ഞു.

Related posts