അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു! അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍ രംഗത്ത്

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ മസ്തിഷ്ഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശ്രീനിവാസന്റെ നില അതീവ ഗുരുതരമാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും ഐസിയുവിലാണെന്നും തുടങ്ങി വാര്‍ത്തകള്‍ പലരീതിയിലും വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്തയുടെ യഥാര്‍ത്ഥ സ്ഥിതി വെളിപ്പെടുത്തി ശ്രീനിവാസന്റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയത്. ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ ദയവുചെയ്ത് പ്രചരിപ്പിക്കരുതെന്നും വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി..

Related posts