കനത്ത മഴയിൽ ഡൽഹിയിലെ റോഡുകൾ വെള്ളക്കെട്ടിലായതോടെ, സാഹചര്യം മുതലെടുത്ത് വേറിട്ട രീതിയിൽ യാത്ര ചെയ്ത് നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ദൽഹി സ്വദേശി. ഗ്രേറ്റർ കൈലാഷിലെ വെള്ളക്കെട്ടിലൂടെ ഇയാൾ ചെറിയൊരു റാഫ്റ്റിൽ കിടന്ന് യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശ്രീ ഖണ്ഡേൽവാൾ പങ്കുവെച്ച ദൃശ്യങ്ങളിൽ, വെള്ളക്കെട്ടിലൂടെ ശാന്തമായി ബോട്ടിംഗ് നടത്തുന്ന മട്ടിലാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. റാഫ്റ്റിൽ കിടക്കുന്ന ഇയാളുടെ കയ്യിൽ തുഴയുണ്ടെങ്കിലും, മുട്ടറ്റം വെള്ളത്തിലൂടെ നടന്ന് ചുറ്റുമുള്ള സുഹൃത്തുക്കൾ ചേർന്ന് റാഫ്റ്റ് മുന്നോട്ട് തള്ളി നീക്കുന്നതും വീഡിയോയിൽ കാണാം.
ദൽഹിയിലെ ഏറ്റവും അഭിമാനകരവും ആഡംബര പൂർണവുമായ ഗ്രേറ്റർ കൈലാഷ് പോലെയൊരു പ്രദേശത്ത് നികുതി കൊടുക്കുന്ന ജനങ്ങൾക്ക് മഴ പെയ്യുമ്പോൾ ലഭിക്കുന്ന ‘സൗജന്യ ബോട്ടിംഗ് സേവനം’ എന്ന് പരിഹസിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയെയും ഡ്രെയിനേജ് സംവിധാനത്തിന്റെ വീഴ്ചയെയും ട്രോളിക്കൊണ്ടാണ് ഇതിന്റെ അടിക്കുറിപ്പുകൾ.
സോഷ്യൽ മീഡിയയിൽ വീഡിയോ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കനത്ത മഴ പെയ്താൽ വെള്ളം ഒഴിഞ്ഞുപോകാൻ സമയമെടുക്കുമെന്നും അതിനെ ഡ്രെയിനേജ് സംവിധാനത്തിന്റെ മാത്രം വീഴ്ചയായി കാണേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ മറ്റുചിലർ ഡൽഹിയിലെ റോഡുകൾ സൗജന്യ വാട്ടർ പാർക്കുകളായി മാറിയെന്ന് കളിയാക്കി രംഗത്തെത്തി. തങ്ങളുടെ പ്രദേശത്തെ കടുത്ത വെള്ളക്കെട്ടിനിടയിലും വേറിട്ട രീതിയിൽ വിനോദം കണ്ടെത്തിയ ദൽഹിക്കാരന്റെ വീഡിയോ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
