സാൻ ഫ്രാൻസിസ്കോയിലെ ഒരു നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പ് സ്ഥാപകൻ, ശരീരത്തിൽ ടാറ്റൂ അടിക്കുന്നവർക്ക് ജോലിക്ക് അഭിമുഖം വാഗ്ദാനം ചെയ്ത് വലിയ വിവാദത്തിലായി. ലെമൺലൈം എന്ന കമ്പനിയുടെ സഹസ്ഥാപകനായ ജോർദാൻ സെയ്റ്റ്സ് ആണ് സംഭവത്തെ തുടർന്ന് പൊതുമധ്യത്തിൽ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. ടാറ്റൂ കലാകാരനെ പങ്കാളിയാക്കി കമ്പനി നടത്തിയ ഒരു പരിപാടിക്കിടെ, അവിടെവെച്ച് ടാറ്റൂ അടിച്ച ഏഴ് പേർക്ക് ഇന്റർവ്യൂ ഉറപ്പുനൽകിയതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വിവാദമായത്.
തങ്ങളെപ്പോലെ ‘ഭ്രാന്തമായ ചിന്താഗതിയുള്ള’ അപൂർവ്വ പ്രതിഭകളെ കണ്ടെത്തുന്നതിനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് സെയ്റ്റ്സ് പോസ്റ്റിൽ ന്യായീകരിച്ചത്. എന്നാൽ തൊഴിലവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്നും, തൊഴിൽ വിപണിയിലെ പ്രതിസന്ധി മുതലെടുത്ത് സ്ഥിരമായ ശരീരമാറ്റത്തിന് നിർബന്ധിക്കുന്നത് ധാർമ്മികമല്ലെന്നും കാണിച്ച് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. കമ്പനിയുടെ ലോഗോ ടാറ്റൂ ചെയ്ത് ഒടുവിൽ ഇന്റർവ്യൂവിൽ തോറ്റാൽ എന്താകും അവസ്ഥ എന്ന് പലരും ചോദ്യമുന്നയിച്ചു.
വിമർശനങ്ങൾ ഉയർന്നതോടെ മുൻപത്തെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ജോർദാൻ സെയ്റ്റ്സ്, തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ തെറ്റുപറ്റിയതായി സമ്മതിച്ചു. ഇതൊരു രസകരമായ പരിപാടിയായിട്ടാണ് കണ്ടതെന്നും, എന്നാൽ തൊഴിലവസരവുമായി ടാറ്റൂവിനെ ബന്ധിപ്പിച്ചത് വിവേകമില്ലാത്ത തീരുമാനമായിപ്പോയെന്നും അദ്ദേഹം മാപ്പപേക്ഷയിൽ പറഞ്ഞു. പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള ഏത് ടാറ്റൂവും അടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും ആരെയും ലോഗോ അടിക്കാൻ നിർബന്ധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ നൽകുന്ന ആളും ഉദ്യോഗാർത്ഥിയും തമ്മിലുള്ള സ്വാധീന വ്യത്യാസം മനസ്സിലാക്കുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. ടാറ്റൂ അടിച്ചില്ലെങ്കിലും എല്ലാവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, അന്ന് ടാറ്റൂ അടിച്ച ഏഴ് പേരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ടാറ്റൂ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ മുഴുവൻ ചിലവും കമ്പനി വഹിക്കുമെന്നും അറിയിച്ചു.
