ബംഗളൂരുവിലെ റസ്റ്റോറന്റ് ശൃംഖലയായ ട്രഫിൾസ്ന്റെ സെന്റ് മാർക്സ് റോഡ് ഔട്ട്ലെറ്റിൽ ഫുഡ് വ്ലോഗർമാരും റെസ്റ്റോറന്റ് ജീവനക്കാരനും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വ്ലോഗർമാരോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ജീവനക്കാരനെതിരെ കടുത്ത ജനരോഷം ഉയർന്നതോടെ, റസ്റ്റോറന്റ് അധികൃതർ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ഭക്ഷണം കഴിച്ചുകൊണ്ട് അതിന്റെ റിവ്യൂ വീഡിയോ ചിത്രീകരിക്കാനാണ് രണ്ട് ഫുഡ് വ്ലോഗർമാർ റസ്റ്റോറന്റിൽ എത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്ത് എത്തിയപ്പോൾ ഇവർ പതിവുപോലെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. എന്നാൽ, റസ്റ്റോറന്റിലെ മാനേജർ പദവിയിലുള്ള ജീവനക്കാരൻ ഇവരെ തടയുകയും വീഡിയോ ചിത്രീകരിക്കുന്നത് ഉടനടി നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
“ഇവിടെ വീഡിയോ ചിത്രീകരിക്കാൻ അനുവാദമില്ല. ഇതൊരു പൊതുസ്ഥലമല്ല, ഞങ്ങളുടെ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ നിങ്ങൾക്ക് അവകാശമില്ല,” എന്ന് ജീവനക്കാരൻ ദേഷ്യത്തോടെ പറയുന്നത് വീഡിയോയിൽ കേൾക്കാം. തർക്കത്തിനൊടുവിൽ വ്ലോഗർമാർ ഭക്ഷണം കഴിക്കാതെ റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് റോഡരികിൽ നിന്ന് സംഭവിച്ച കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിശദീകരിക്കാൻ തുടങ്ങിയ ഇവരെ ജീവനക്കാരൻ പുറത്തേക്ക് പിന്തുടരുകയും, ഫോൺ ബലമായി പിടിച്ചുവാങ്ങി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി വ്ലോഗർമാർ ആരോപിച്ചു.
വ്ലോഗർമാർ തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ട്രഫിൾസ് റസ്റ്റോറന്റിനെതിരെ ഉയർന്നത്. കസ്റ്റമേഴ്സിനോടും കണ്ടന്റ് ക്രിയേറ്റർമാരോടും കാണിച്ച ഈ ക്രൂരത ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി.പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ട്രഫിൾസ് മാനേജ്മെന്റ് രംഗത്തെത്തി. വ്ലോഗർമാർക്കുണ്ടായ മോശം അനുഭവത്തിൽ റസ്റ്റോറന്റ് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചു.
