കുട്ടികൾ വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്കൂളിലാണ്. അധ്യാപകർ കുട്ടികൾക്ക് മാതാപിതാക്കളെ പോലെയാണ്. ഇപ്പോളിതാ വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു വർഷം മുൻപ് മകൻ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് വിദ്യാർഥികൾ കൊടുത്ത ഒരു സ്നേഹ സമ്മാനത്തിന്റെ വീഡിയോ ആണിത്. ‘അവൾ, അവർക്ക് ഒരു അധ്യാപിക മാത്രമല്ല. മറിച്ച് തങ്ങള് ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അധ്യാപിക ആദ്യം സ്കൂൾ വരാന്തയിലൂടെ നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കം. അതിനുശേഷം അവർ ക്ലാസ് മുറിയിലേക്ക് കടക്കുന്നു. ഉടൻ തന്നെ വിദ്യാർഥികൾ മുറിയിലെ ലൈറ്റുകൾ അണയ്ക്കുന്നു. പിന്നീട് ആ ഇരുട്ട് നിറഞ്ഞ ക്ലാസ് മുറിയിൽ തങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന സ്റ്റിക്കുകൾ ഉപയോഗിച്ച് തറയിൽ ‘വിൻസ്റ്റൺ’ എന്ന് എഴുതുന്നു. ഇതുകണ്ട അധ്യാപിക നിശ്ചലയായി നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
അധ്യാപികയുടെ മകന്റെ പേരാണ് ‘വിൻസ്റ്റൺ’. ഒരു വർഷം മുൻപ് ‘വിൻസ്റ്റൺ’ ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു. വിൻസ്റ്റണോടുള്ള സ്നേഹത്തിന്റെ സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ മകന്റെ ഓർമയ്ക്കായി അധ്യാപികയ്ക്ക് സമ്മാനിച്ചു. അത് കൈയിൽ പിടിച്ച് കരയുന്ന അധ്യാപികയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ഇതിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഹൃദയം നുറുങ്ങുന്ന കാഴ്ചയെങ്കിലും അതിമനോഹരം’ എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.