മൂവായിരം കോടി മുടക്കിയാലും സാരമില്ല, ചില നഗ്നസത്യങ്ങള്‍ മനസിലാക്കാന്‍ മോദിജിയ്ക്ക് സാധിച്ചല്ലോ! പട്ടേല്‍ പ്രതിമയ്ക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയില്‍ ഞെരുങ്ങുമ്പോള്‍ മൂവായിരം കോടി ചെലവഴിച്ച് ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയാതെ വിഷമിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. ബിജെപി, മോദി അനുകൂലികള്‍ക്കുപോലും ഇതെങ്ങനെ ന്യായീകരിക്കണം എന്ന് പിടി കിട്ടുന്നില്ല.

ഈയവസരത്തിലാണ് നിയമസഭാ സാമാജികനായ വി.ടി. ബല്‍റാം ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരിക്കുന്നത്. മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ചാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ കുറിപ്പ്.

രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പട്ടേലിന്റെ നര്‍മ്മദാതീരത്തെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് വിദേശമാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. ഇത്രയും പണം ചെലവിട്ട് പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിദേശ മാധ്യമങ്ങള്‍ പോലും ഉന്നയിച്ചത്. അതിനെല്ലാം പിന്നാലെയാണ് ബല്‍റാമിന്റെ പോസ്റ്റ്.

ചൈനീസ് നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിക്കുന്നതിനെ കളിയാക്കി വി.ടി.ബല്‍റാം നേരത്തേയും രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2989 കോടി രൂപ.

Related posts