സ്ത്രീയ്ക്ക് എന്തുമാകാമെന്നാണോ? എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍വതിയോ പാര്‍വതിയുടെ സംഘടനയോ അല്ല; കസബയെ വിമര്‍ശിച്ച നടി പാര്‍വതിയ്ക്ക് മറുപടിയുമായി സംവിധായകന്‍ വ്യാസന്‍

തിരുവനന്തപുരത്ത് നടന്നുവരുന്ന ഐഎഫ്എഫ്‌കെ യിലെ ഓപ്പണ്‍ ഫോറത്തില്‍ കസബയ്‌ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വതി രംഗത്തെത്തിയിരുന്നു. കസബ പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടന്റെ ആരാധകരും പ്രേക്ഷകരുമടക്കം നിരവധിയാളുകള്‍ പാര്‍വതിയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കസബയുടെ സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെ പി പാര്‍വതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പാര്‍വതിയ്ക്കുള്ള വ്യാസന്റെ മറുപടി. വ്യാസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിര്‍മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്.

അല്ലാതെ പാര്‍വതിയൊ, പാര്‍വതിയുടെ സംഘടനയോ അല്ല. സെക്‌സി ദുര്‍ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്. ഇതാണ് ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ? കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്‌കെയുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.

Related posts