കണ്ണൂർ: കണ്ണൂർ നഗരത്തിലെ ബസ് ഷെൽട്ടറുകൾ വീണ്ടും കൈയേറി രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള ബസ് ഷെൽട്ടറുകൾ കണ്ണൂർ നഗരത്തിൽ പൊളിച്ചത്. പകരം കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ബസ് ഷെൽട്ടറുകൾ നിർമിച്ചു നല്കുകയും ചെയ്തു.
രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള ബസ് ഷെൽട്ടറുകൾ തകർക്കുകയും കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് പലപ്പോഴും നഗരപ്രദേശങ്ങളിൽ രാഷ്ട്രീയ സംഘർഷത്തിലേക്കും നീണ്ടിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ബസ് ഷെൽട്ടറുകൾ പൂർണമായും പൊളിച്ചു നീക്കിയത്.
അനധികൃതമായാണ് മിക്ക ബസ് ഷെൽട്ടറുകളും നിർമിച്ചിരുന്നത്. ഇത് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമായിരുന്നു. കണ്ണൂർ കോർപ്പറേഷൻ നിർമിച്ച ബസ് ഷെൽട്ടറുകളിൽ സ്വകാര്യ കന്പനികളുടെ പരസ്യങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
എന്നാൽ ഇപ്പോൾ എ.കെ.ജി ആശുപത്രി, പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളജ്, തെക്കി ബസാർ, തളാപ്പ് എന്നിവടങ്ങളിൽ സ്ഥാപിച്ച ബസ് ഷെൽട്ടറുകൾ രാഷ്ട്രീയ പാർട്ടികൾ കൈയേറി കഴിഞ്ഞു. കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ബസ് ഷെൽട്ടറുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ മാറ്റിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും കണ്ണൂർ നഗരം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങാം.